അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങൾക്ക് വഴങ്ങില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക തീരുമാനങ്ങൾ ഇറാൻ സർക്കാരിന്റേത് മാത്രമാണെന്നും ഇറാൻ സാമ്പത്തിക കാര്യ മന്ത്രി വ്യക്തമാക്കി. ഇതിനിടെ, അമേരിക്ക-ഇറാൻ സംഘർഷം കടലിലേക്ക് വ്യാപിക്കുകയും ഇരു രാജ്യങ്ങളും പരസ്പരം കപ്പലുകൾ ആക്രമിക്കുകയും ചെയ്തു.

ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ്ദ തന്ത്രങ്ങളിലൂടെയോ ഇറാന്‍റെ ഭരണകൂട തീരുമാനങ്ങൾ മാറ്റാമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വ്യക്തമാക്കി ഇറാൻ സാമ്പത്തിക കാര്യ മന്ത്രി അലി മദനി-സാദെ. ഇറാന്‍റെ സാമ്പത്തിക മേഖലയിൽ പരിഷ്കാരങ്ങൾ വരുത്താനുള്ള പൂർണ്ണ ഉത്തരവാദിത്തം ഇറാൻ സർക്കാരിനാണ്. അല്ലാതെ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിനല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ കാരണം ദശലക്ഷക്കണക്കിന് ഇറാനിയൻ തൊഴിലാളികൾ സാമ്പത്തികമായി പിടിച്ചുനിൽക്കാനുള്ള പുതിയ വഴികൾ കണ്ടെത്തിക്കഴിഞ്ഞതായി മദനി-സാദെ ചൂണ്ടിക്കാട്ടി. ഉപരോധങ്ങൾക്കിടയിലും രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ഉൽപ്പാദന മേഖലകളും തടസ്സങ്ങളില്ലാതെ സാധാരണ നിലയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്.

ഇറാന്‍റെ ജനങ്ങളുടെ ജീവിതസൗകര്യവും ക്ഷേമവും മുൻനിർത്തി മാത്രമാണ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മുന്നോട്ട് പോകുന്നത്. ഇതിൽ അനാവശ്യമായി ഇടപെടാനോ നയങ്ങൾ അടിച്ചേൽപ്പിക്കാനോ അമേരിക്കയ്ക്ക് അധികാരമില്ലെന്നും വിദേശ സമ്മർദ്ദങ്ങൾക്ക് മുൻപിൽ രാജ്യം തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആകാശയുദ്ധത്തിൽ നിന്നും പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറിയിരിക്കുകയാണ് അമേരിക്ക - ഇറാൻ സംഘർഷം. 24 മണിക്കൂറിനകം 9 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാന്‍റെ 3 കപ്പലുകൾ അമേരിക്ക ആക്രമിച്ചപ്പോൾ, തിരിച്ചടിയായി 6 കപ്പലുകൾ ആക്രമിച്ചെന്നാണ് ഇറാന്‍റെ അവകാശവാദം. യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്ര കനത്ത ആക്രമണം ഇരുപക്ഷവും ഒരുപോലെ കപ്പലുകൾക്ക് നേരെ നടത്തുന്നത്. അമേരിക്ക ആക്രമിച്ച് തകർത്ത ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകളിൽ ഒന്ന് പൂർണമായും മുങ്ങി. 2 അമേരിക്കൻ പടക്കപ്പലുകളെ ഇറാൻ ആക്രമിച്ചു. അമേരിക്കൻ ബന്ധമുള്ള കപ്പലുകളെ ഉൾപ്പടെ ആറ് കപ്പലുകളെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.