ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കൻ ഭീഷണിക്ക്, ആക്രമിക്കാൻ തുനിഞ്ഞാൽ അമേരിക്കൻ പടക്കപ്പലുകൾ കടലിൽ മുക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഉപരോധം ലംഘിക്കുന്ന കപ്പലുകളെ തടയുമെന്ന് അമേരിക്കയും അറിയിച്ചതോടെ മേഖലയിൽ സംഘർഷം രൂക്ഷമായി. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തർ ഇറാനോട് നിർദേശിച്ചു.
ടെഹ്റാൻ: ഹോർമുസ് ഉപരോധിക്കുമെന്ന അമേരിക്കൻ ഭീഷണിക്ക് പിന്നാലെ, പരിഹാസവുമായി ഇറാൻ. ഹോർമുസ് ഉപരോധിക്കാൻ അമേരിക്കയ്ക്ക് ശേഷി ഇല്ലെന്നും ഉണ്ടെങ്കിൽ അമേരിക്കൻ പടക്കപ്പലുകൾ ഭയന്ന് പിന്മാറില്ലായിരുന്നുവെന്നും ഇറാൻ സുരക്ഷ കൗൺസിൽ അംഗത്തെ ഉദ്ധരിച്ച് പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ആക്രമിക്കാൻ തുനിഞ്ഞാൽ കടലിൽ മുക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. പോപ്പിനെതിരായ ട്രംപിന്റെ പ്രസ്താവനയെയും ഇറാൻ പ്രസിഡന്റ് അപലപിച്ചു. അതേസമയം, ഹോർമൂസ് വെച്ച് വിലപേശരുതെന്ന് ഇറാനോട് ഖത്തർ പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഖത്തർ നിർദേശിച്ചു. ഇറാൻ വിദേശകാര്യ ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഖത്തർ നിലപാടറിയിച്ചത്.
ഹോർമുസിൽ കപ്പലുകൾക്ക് അമേരിക്ക നോട്ടീസ് നൽകി തുടങ്ങിയെന്ന് റിപ്പോർട്ട് പുറത്തുവന്നു. ഉപരോധം ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുകയോ ഇടപെടുകയോ ചെയ്യുമെന്നാണ് റിപ്പോർട്ട്. യുകെ മാരിടൈം ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഇറാൻ ഹോർമുസ് തുറന്നില്ലെങ്കിൽ മുഴുവൻ ഗതാഗതവും ഉപരോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് അമേരിക്ക ഉപരോധം ആരംഭിച്ചത്.
ഇറാന്‍റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇറാനെ സാമ്പത്തികമായി തളർത്തുക എന്ന ലക്ഷ്യത്തോടെ ഡോണൾഡ് ട്രംപ് ഭരണകൂടം ഈ കടുത്ത നീക്കത്തിലേക്ക് കടന്നത്.
