ഇസ്രയേലിനെയോ മറ്റ് ശത്രുക്കളെയോ അനുകൂലിച്ച് സംസാരിക്കുന്നവർ ഇസ്രയേലിന്‍റെ പക്ഷത്താണെന്നും അവരുടെ തല നെതന്യാഹുവിന്‍റേതിന് തുല്യമാണെന്നും ഐആർജിസി കമാൻഡർ. മക്കളെ നിയന്ത്രിക്കണമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പും നൽകി.

ടെഹ്റാൻ: ഇറാൻ- യുഎസ്- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) കമാൻഡർ സലാർ അബ്നൂഷ് സ്വന്തം ജനതയ്ക്ക് നേരെ ഉയർത്തിയ ഭീഷണി ചർച്ചയാകുന്നു. ഇറാനിലെ ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെയും ശത്രുരാജ്യങ്ങളെ പിന്തുണയ്ക്കുന്നവർക്കെതിരെയും അതിശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഐ ആർ ജി സി കമാൻഡറും എംപിയുമായ സലാർ അബ്നൂഷ് പറഞ്ഞത്. ഇറാൻ ദേശീയ ടെലിവിഷനിലൂടെയായിരുന്നു വിവാദ പരാമർശം. ശത്രുക്കൾ പറയുന്നത് ആവർത്തിക്കുന്നവർ ഇസ്രയേലിന്‍റെ പക്ഷത്താണെന്നും അവരുടെ തല നെതന്യാഹുവിന്‍റേതിന് തുല്യമാണെന്നും ഐ ആർ ജി സി കമാൻഡർ പറഞ്ഞു. അങ്ങനെയുള്ളവരെ വെടിവച്ച് കൊല്ലാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ഐ ആർ ജി സി കമാൻഡർ മുന്നറിയിപ്പ് നൽകി. "നിങ്ങളുടെ മക്കളെ നിയന്ത്രിക്കുക! അവർ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ പിന്നീട് ഞങ്ങളെ കുറ്റപ്പെടുത്തരുത്" എന്നാണ് ഐ ആർ ജി സി കമാൻഡർ രക്ഷിതാക്കളോട് പറഞ്ഞത്.

ഒരാഴ്ച പിന്നിട്ട് സംഘർഷം, പോർവിളി തുടർന്ന് യുഎസും ഇറാനും

അതേസമയം ഒരാഴ്ച പിന്നിടുമ്പോഴും യുദ്ധം അവസാനിക്കുന്നില്ലെന്ന സൂചനയാണ് ഇരുപക്ഷത്തു നിന്നും വരുന്നത്. ഇറാനെതിരെ ഇറാഖിലെ കുർദിഷ് മേഖല വഴി കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് അമേരിക്ക. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരോട് കീഴടങ്ങാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാനിലെ പുതിയ ഭരണാധികാരിയായി മൊജ്തബ ഖമനെയിയെ അംഗീകരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിൽ ഇതുവരെ 1230 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ കൂട്ടപ്പലായനം തുടരുകയാണ്. കരയുദ്ധം നടത്തിയാലും നേരിടുമെന്നാണ് ഇറാന്‍റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസങ്ങളിലെ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി തുടരുമെന്നും യുഎസിന്റെ എബ്രഹാം ലിങ്കൻ പടക്കപ്പൽ തകർത്തെന്നും ഇറാൻ അവകാശപ്പെട്ടു.

ഇറാൻ്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കൻ വാദത്തിനിടെ ബഹ്റൈനിൽ ഇറാൻ ആക്രമണം നടത്തി. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ടുമെൻ്റുകളും ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. ആളപായമില്ല. കുവൈറ്റിലും ഇറാൻ ആക്രമണമെന്ന് റിപ്പോർട്ടുണ്ട്. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഉണ്ടായ മിസൈൽ ആക്രമണം സൗദി അറേബ്യ തടഞ്ഞു.

Scroll to load tweet…