ബാഗ്ദാദി അനുയായികളെന്ന് തോന്നിയ്ക്കുന്ന മൂന്ന് പേരെ അഭിസംബോധന ചെയ്യുന്ന വീഡിയോ അല്‍ ഫുര്‍ഖാന്‍ മീഡിയ പുറത്തുവിട്ടത്.

ബാഗ്ദാദ്: അഞ്ച് വര്‍ഷത്തിന് ശേഷം ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് ബാഗ്ദാദി അനുയായികളെന്ന് തോന്നിയ്ക്കുന്ന മൂന്ന് പേരെ അഭിസംബോധന ചെയ്യുന്ന വീഡിയോ അല്‍ ഫുര്‍ഖാന്‍ മീഡിയ പുറത്തുവിട്ടത്. ബാഗ്ദാദിയൊഴിച്ച് മറ്റുള്ളവരുടെ മുഖം അവ്യക്തമാക്കിയിട്ടുണ്ട്.

അധികം വ്യക്തമല്ലാത്ത വീഡിയോയാണെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ഐഎസ് ഭീകരാക്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. കഴിഞ്ഞ മാസം അവസാനിച്ച കിഴക്കന്‍ സിറിയയിലെ യുദ്ധത്തെക്കുറിച്ചാണ് ബാഗ്ദാദി പ്രധാനമായി സംസാരിക്കുന്നത്. കുഷ്യനിലിരുന്ന് കാല്‍കയറ്റിവെച്ച് 'ബഗൂസ് യുദ്ധം കഴിഞ്ഞു' എന്ന് അനുയായികളോട് പറയുന്നു. അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കണമെന്നും ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തെയും സംബന്ധിച്ച് ബാഗ്ദാദി സംസാരിച്ചെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ഇത് ബാഗ്ദാദിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. 2014ലാണ് അവസാനമായി ബാഗ്ദാദി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.