4 ദിവസം മുമ്പ് മേഖലയിൽ നിന്ന് 6000 കിലോ ലഹരിമരുന്ന് പിടികൂടിയിരുന്നു
കൊളംബോ: അറബിക്കടലിൽ ഇന്ത്യ - ലങ്ക നാവിക സേനകളുടെ സംയുക്ത ഓപ്പറേഷനിൽ വൻ ലഹരിവേട്ട. 500 കിലോ ലഹരി മരുന്നാണ് സംയുക്ത ഓപ്പറേഷനിൽ പിടിയിലായത്. 9 പേരെയും കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. രണ്ട് ലങ്കൻ ബോട്ടുകളിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചത്. ഇവരെ ലങ്കൻ നാവികസേനയ്ക്ക് കൈമാറി. 4 ദിവസം മുമ്പ് മേഖലയിൽ നിന്ന് 6000 കിലോ ലഹരിമരുന്ന് പിടികൂടിയിരുന്നു. രണ്ട് ലങ്കൻ ബോട്ടുകളിൽ നിന്നാണ് അന്ന് 6000 കിലോ ലഹരിമരുന്ന് പിടിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ആൻഡമാൻ കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡുകൾ വൻ ലഹരി വേട്ട നടത്തിയെന്നതാണ്. മത്സ്യബന്ധന ബോട്ടിൽ നിന്ന് ഏകദേശം അഞ്ച് ടണ്ണോളം മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നേരത്തെ ഈ മാസം ആദ്യം ഗുജറാത്ത് തീരത്തിന് സമീപത്ത് നിന്നും സമാനമായ രീതിയിൽ വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 700 കിലോഗ്രാം മെത്താഫിറ്റമിനാണ് ഗുജറാത്ത് തീരത്തിന് സമീപത്തെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് പിടികൂടിയത്. സംഭവത്തിൽ എട്ട് ഇറാനിയൻ പൗരന്മാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. എൻ സി ബി, നാവിക സേന, ഗുജറാത്ത് പൊലീസിലെ ഭീകരവിരുദ്ധ സേന (എ ടി എസ്) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. എൻ സി ബി, നാവിക സേന, ഗുജറാത്ത് പൊലീസിലെ ഭീകരവിരുദ്ധ സേന എന്നിവരുടെ പരിശോധനയിൽ രാജ്യത്തെ എക്കാലത്തേയും വലിയ മയക്കുമരുന്ന് വേട്ട വലയിലാകുകയായിരുന്നു.
