യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനകൾ ഊർജ്ജ വില കുറയ്ക്കാനും അദ്ദേഹത്തിന്റെ സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം നേടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം
ടെഹ്റാൻ: ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കെതിരായ സൈനിക നടപടികൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. മെഹർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെ വാദം സമയം നേടാനുള്ള അടവാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. സംഘർഷത്തെ തുടർന്ന് കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാനും കൂടുതൽ സൈനിക നടപടികൾക്ക് തയ്യാറെടുക്കാനുമാണ് ഈ നീക്കമെന്നും ഇറാൻ ആരോപിക്കുന്നു. യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനകൾ ഊർജ്ജ വില കുറയ്ക്കാനും അദ്ദേഹത്തിന്റെ സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം നേടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നതെന്നാണ് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷം ലഘൂകരിക്കാൻ മേഖലയിലെ രാജ്യങ്ങൾ ചില ശ്രമങ്ങൾ നടത്തുന്നുണ്ട്. അവരോടെല്ലാം ഞങ്ങളുടെ മറുപടി വ്യക്തമാണ്. ഈ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല, എല്ലാ അഭ്യർത്ഥനകളും വാഷിംഗ്ടണിലേക്കാണ് പോകേണ്ടത് എന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ ഒരു തരത്തിലുള്ള ചർച്ചകളും നടക്കുന്നില്ലെന്ന് ഒരു ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഫാർസ് ന്യൂസും റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന ഭീഷണിയിൽ നിന്ന് ട്രംപ് പിന്മാറിയത്, തങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണെന്നും ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും മറ്റ് കേന്ദ്രങ്ങൾക്കും നേരെയുള്ള സൈനിക നടപടി അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് വാറിന് നിർദ്ദേശം നൽകിയതായാണ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. ടെഹ്‌റാനുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി ഭരണകൂടത്തിലെ ഏറ്റവും ഉന്നതനായ ഒരു വ്യക്തിയുമായി അമേരിക്ക ചർച്ചകൾ നടത്തുകയാണെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ ഈ ചർച്ചകൾ ഇറാന്‍റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയുമായല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇറാനിലെ ഒരു പ്രമുഖ നേതാവ് ചർച്ചകളിൽ പങ്കാളിയാണെന്ന വിവരം ട്രംപ് പുറത്തുവിട്ടത്. ഇറാന്‍റെ നേതൃനിരയിലെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ഏതാണ്ട് പൂർണ്ണമായും തങ്ങൾ തുടച്ചുനീക്കിയെന്നും, എന്നാൽ ഇപ്പോൾ ചർച്ച നടത്തുന്ന വ്യക്തി അവിടുത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കയും ഇറാനും തമ്മിൽ വളരെ നല്ലതും ഫലപ്രദവുമായ സംഭാഷണങ്ങൾ നടന്നുവെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം നാലാമത്തെ ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങൾ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ നിലപാടിൽ നിന്നുള്ള മാറ്റമാണ് പുതിയ പ്രഖ്യാപനം. ഫെബ്രുവരി 28ന് 86 വയസ്സുകാരനായ ഇറാന്റെ പരമോന്നത നേതാവിനെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കത്തിൽ വധിച്ചതോടെയാണ് മേഖലയിൽ സംഘർഷം ആരംഭിച്ചത്. പരമോന്നത നേതാവിന്റെ കൊലപാതകത്തിന് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലെ ഇസ്രായേൽ, യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. ഇത് ജലപാതകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും അന്താരാഷ്ട്ര ഊർജ്ജ വിപണിയെയും ആഗോള സാമ്പത്തിക സ്ഥിരതയെയും ബാധിക്കുകയും ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ ഏതാണ്ട് പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്.


