ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈത്തിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി സായുധ സേന അറിയിച്ചു.
കുവൈത്ത്: ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈത്തിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുവെന്ന് കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്‍റെ വ്യോമാതിർത്തിക്ക് നേരെയുണ്ടായ ആക്രമണങ്ങളെ എയർ ഡിഫൻസ് സംവിധാനങ്ങൾ തടഞ്ഞ് നിർവീര്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടുവെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകാതെ ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിക്കുന്ന ഔദ്യോഗിക സുരക്ഷാ നിർദേശങ്ങളും മുന്നറിയിപ്പുകളും കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിച്ച് ജാഗ്രത തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അതിനിടെ ഇറാൻ്റെ സമ്പദ്‍വ്യവസ്ഥ തകരുകയാണെന്നും ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യുഎസിന് ലഭിച്ചെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാനുമായി ചർച്ച നടത്താൻ അമേരിക്ക ശ്രമിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിൻ്റെ പ്രതികരണം. ഒരിടവേളയ്ക്ക് ശേഷം യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതിനിടെ ആണ് ട്രംപിൻ്റെ പ്രതികരണം.
"ഇറാനെ ചർച്ചയ്ക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നില്ല. അവർ യാതൊരു വിലയുമില്ലാത്ത ഒരു കരാറിൽ ഒപ്പുവെക്കുന്നുണ്ടോ ഇല്ലയോ എന്നത് എന്നെ ഒട്ടും ബാധിക്കുന്ന കാര്യവുമല്ല. ഹോർമുസ് കടലിടുക്കിന്മേൽ ഏതാണ്ട് പൂർണമായ നിയന്ത്രണമുള്ളതും അവരുടെ സമ്പദ്‌വ്യവസ്ഥ പൂർണമായി തകർന്നു കൊണ്ടിരിക്കുന്നതുമായ നിലവിലെ സാഹചര്യമാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. അവർ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുക മാത്രമാണ് ചെയ്യുന്നത്. ഇറാനിലെ ജനങ്ങൾ എപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കാനും പോരാടാനും പോകുന്നത്?" - എന്നാണ് ട്രംപ് പോസ്റ്റ് ചെയ്തത്.
