കുവൈത്തിന്റെ വ്യോമാതിർത്തിക്കും അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങൾക്കെതിരെ കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയായ ഐകാവോയ്ക്ക് രണ്ടാം പ്രതിഷേധ കത്ത് നൽകി.  

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വ്യോമാതിർത്തിയും അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ തുടർന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയായ ഐകാവോയ്ക്ക് (ICAO) കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രണ്ടാം ഔദ്യോഗിക പ്രതിഷേധ കത്ത് സമർപ്പിച്ചു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കരാറുകളുടെയും ചട്ടങ്ങളുടെയും ഗുരുതര ലംഘനമാണെന്നും, യാത്രക്കാരുടെയും വിമാന കമ്പനികളുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ബുധനാഴ്ച ടെർമിനൽ-1 കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മരണവും ഗുരുതര പരിക്കുകളും വൻ സാമ്പത്തിക നാശനഷ്ടങ്ങളും സംഭവിച്ചതായി അതോറിറ്റി വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതും യാത്രക്കാരുടെയും വിമാന ഗതാഗതത്തിന്റെയും പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായും അറിയിച്ചു. ഫെബ്രുവരി 28-ന് ഉണ്ടായ ആദ്യ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ടെർമിനൽ-1 അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് തുടങ്ങി 48 മണിക്കൂർ പിന്നിട്ടപ്പോഴേക്കും വീണ്ടും ആക്രമണം ഉണ്ടായത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായും അതോറിറ്റി പറഞ്ഞു.

ഇത്തരത്തിലുള്ള വ്യോമാതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്നും, ഉത്തരവാദികളായവരെ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ഉത്തരവാദിത്തത്തിന് വിധേയരാക്കണമെന്നും കുവൈത്ത് ഐകാവോയോട് ആവശ്യപ്പെട്ടു. കുവൈത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, വ്യോമാതിർത്തി, സിവിലിയൻ സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങൾ അനുവദിക്കുന്ന എല്ലാ അവകാശങ്ങളും രാജ്യം നിലനിർത്തുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി.