വീടിന് സമീപത്ത് വച്ച് ആക്രമണം, ലഷ്‌കർ ത്വയ്ബ തലവൻ ഹാഫിസ് സയീദിന്‍റെ പ്രധാന സഹായി ഹൻസ്ല അദ്‌നാൻ കൊല്ലപ്പെട്ടു
നാല് വെടിയുണ്ടകളാണ് ഇയാളുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്
കറാച്ചി: ലഷ്‌കർ ത്വയ്ബ തലവൻ ഹാഫിസ് സയീദിന്‍റെ സഹായി ഹൻസ്ല അദ്‌നാനെ അജ്ഞാതർ വെടിവെച്ചു കൊന്നു. പാകിസ്താനിലെ കറാച്ചിയിൽ വച്ചാണ് ആക്രമണം. രണ്ട് ബി എസ് എഫ് ജവാന്മാർ വീരമൃത്യുവരിച്ച 2015 ലെ ഉധംപൂർ ആക്രമണത്തിന്റെ സൂത്രധാരനാണ് ഹൻസ്ല അദ്‌നാൻ. ഇയാളുടെ വീടിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. നാല് വെടിയുണ്ടകളാണ് ഇയാളുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. പാക് സൈന്യം ഭീകരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിനെ ഞങ്ങൾക്ക് വിട്ടുതരണം: അമേരിക്കയോട് വിദേശകാര്യ മന്ത്രാലയം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാൻ അമേരിക്കയോട് ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതാണ്. ഇന്ത്യയിൽ പന്നു ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരങ്ങളും കൈമാറി. തുടർച്ചയായി ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നത് അമേരിക്കയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും നടപടികൾ തുടരുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിസംബര്‍ പതിമൂന്നിന് മുമ്പ് പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് ഇയാൾ ഭീഷണി മുഴക്കിയത്. ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ആക്രമണം നടത്തുകയെന്നും തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയിൽ പറഞ്ഞിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13. പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ പോസ്റ്റർ ഉപയോഗിച്ചായിരുന്നു വീഡിയോ. കഴിഞ്ഞ നവംബര്‍ 19ന് എയർ ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കുമെന്നും പന്നു ഭീഷണി മുഴക്കിയിരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടരുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കി.