ഇസ്രയേൽ പാസ്‌പോർട്ടുള്ളവർക്ക് വിലക്ക് ഏർപ്പെടുത്താൻ പ്രസിഡന്റ് മുഹമ്മദ് മുയിസു തീരുമാനിച്ചെന്ന് അദ്ദേഹത്തിന്‍റെ ഓഫീസാണ് അറിയിച്ചത്.

മാലി: ഇസ്രയേൽ പൌരന്മാർക്ക് പ്രവേശന വിലക്കുമായി മാലദ്വീപ്. ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാലദ്വീപിന്‍റെ ഈ നീക്കം. ഇസ്രയേൽ പാസ്‌പോർട്ടുള്ളവർക്ക് വിലക്ക് ഏർപ്പെടുത്താൻ പ്രസിഡന്റ് മുഹമ്മദ് മുയിസു തീരുമാനിച്ചെന്ന് അദ്ദേഹത്തിന്‍റെ ഓഫീസാണ് അറിയിച്ചത്. പുതിയ നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. പലസ്തീനായി ധനസമാഹരണ കാമ്പെയ്‌നും മുയിസു പ്രഖ്യാപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

നിലവിൽ മാലദ്വീപിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ ഇസ്രയേൽ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സഹായിക്കാൻ സാധിച്ചേക്കില്ലെന്നും ഇസ്രയേൽ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. അൾജീരിയ, ബംഗ്ലാദേശ്, ബ്രൂണെ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ലെബനൻ, ലിബിയ, പാകിസ്താൻ, സൗദി അറേബ്യ, സിറിയ, യെമൻ എന്നിവിടങ്ങളിലും ഇസ്രയേൽ പാസ്‌പോർട്ടുള്ളവർക്ക് പ്രവേശന അനുമതിയില്ല.

ഏകദേശം 11,000 ഇസ്രായേലികളാണ് കഴിഞ്ഞ വർഷം മാലദ്വീപ് സന്ദർശിച്ചത്. ഇത് മാലദ്വീപിലെത്തിയ ആകെ വിനോദ സഞ്ചാരികളുടെ 0.6 ശതമാനമായിരുന്നു. ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ മാലിദ്വീപ് സന്ദർശിച്ച ഇസ്രയേലികളുടെ എണ്ണം 528 ആയി കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 88 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 

ഗാസ യുദ്ധത്തിനെതിരായ പ്രതിഷേധമെന്ന നിലയിൽ ഇസ്രായേലികളെ രാജ്യത്ത് വിലക്കാൻ മാലദ്വീപിലെ പ്രതിപക്ഷ പാർട്ടികളും സർക്കാരിലെ സഖ്യകക്ഷികളും മുയിസുവിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബർ 7 ന് തുടങ്ങിയ ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ 36,439 പലസ്തീനികൾ കൊല്ലപ്പെടുകയും 82,627 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

1990കളുടെ തുടക്കത്തിലും ഇസ്രയേലുകാർക്ക് മാലദ്വീപ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2010 ൽ ബന്ധം പുനഃസ്ഥാപിക്കാൻ നീക്കം നടന്നു. പക്ഷേ 2012 ഫെബ്രുവരിയിൽ പ്രസിഡന്‍റ് മുഹമ്മദ് നഷീദ് അട്ടിമറിയിലൂടെ പുറത്തായതിന് പിന്നാലെ ഈ നീക്കം നിലച്ചു. 

'ഇന്ത്യക്കാരേ വരൂ, ഞങ്ങളുടെ വരുമാന മാർഗമാണ്'; വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു, ക്ഷണവുമായി ടൂറിസം മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം