അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമടങ്ങുന്ന 70ലേറെയുള്ള സംഘം സംഞ്ചരിച്ച ബോട്ട് സ്ഫാക്സ് തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെവെച്ച് മുങ്ങുകയായിരുന്നുവെന്ന് തുനീഷ്യയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ടിഎപി റിപ്പോര്‍ട്ട് ചെയ്തു.
തുണിസ്: അഭയാര്‍ത്ഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 65 പേര്‍ മരിച്ചതായി യുനൈറ്റഡ് നേഷന്‍സ് റെഫ്യൂജി ഏജന്‍സി അറിയിച്ചു. തുനീഷ്യയിലെ തീരത്തിനടത്തുവെച്ചാണ് ബോട്ട് മുങ്ങിയത്.
നാല് പേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുത്തത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമടങ്ങുന്ന 70ലേറെയുള്ള സംഘം സംഞ്ചരിച്ച ബോട്ട് സ്ഫാക്സ് തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെവെച്ച് മുങ്ങുകയായിരുന്നുവെന്ന് തുനീഷ്യയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ടിഎപി റിപ്പോര്‍ട്ട് ചെയ്തു.
മത്സ്യബന്ധന ബോട്ടിലുള്ളവരാണ് കുറച്ച് പേരെ രക്ഷിച്ചത്. മരിച്ചരില്‍ ബംഗ്ലാദേശ്, മൊറോക്കോ പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യൂറോപ്പിലേക്ക് കടക്കാന്‍ എളുപ്പമുള്ള മാര്‍ഗമെന്ന നിലയില്‍ ലിബിയയിലെ പടിഞ്ഞാറന്‍ തീരം ലക്ഷ്യമാക്കിയാണ് അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടല്‍ മുറിച്ചു കടക്കുന്നത്. ചെറുബോട്ടുകളില്‍ ആളുകളെ കുത്തിനിറച്ചുള്ള യാത്ര അതീവ അപകടം നിറഞ്ഞതാണ്.
ലോകത്തില്‍ മുറിച്ചുകടക്കാന്‍ ഏറ്റവും പ്രയാസം നിറഞ്ഞതാണ് മെഡിറ്ററേനിയന്‍ സമുദ്രം. കഴിഞ്ഞ വര്‍ഷവും ബോട്ട് മുങ്ങി 14 പേര്‍ മരിച്ചിരുന്നു. 2018ല്‍ മെഡിറ്ററേനിയന്‍ കടല്‍ മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പ്രതിദിനം ശരാശരി ആറ് അഭയാര്‍ത്ഥികള്‍ മരിച്ചെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
