മ്യാൻമറിൽ ജനകീയ പ്രക്ഷോഭത്തിന് നേരെ സൈനിക നടപടി; കുഞ്ഞുങ്ങളെ പോലും വിടാതെ സൈന്യം, നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു
സൈനിക ദിനാചരണത്തിനിടെയായിരുന്നു കുഞ്ഞുങ്ങളെന്നുപോലും നോക്കാതെ കൂട്ടക്കുരുതി. സൈനിക നടപടികളെ യൂറോപ്യൻ യൂണിയനും അമേരിക്കയും വിമർശിച്ചു.
മ്യാൻമർ: മ്യാൻമറിൽ ജനകീയ പ്രക്ഷോഭത്തിന് നേരെ നരനായാട്ട് തുടർന്ന് സൈന്യം. പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്ക്കണമെന്ന സൈനിക മേധാവിയുടെ നിർദേശം സൈന്യം അണുവിട തെറ്റാതെ പാലിച്ചു. സൈനിക വെടിവയ്പ്പിൽ ഇന്നലെ മാത്രം നൂറിലേറെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സൈനിക ദിനാചരണത്തിനിടെയായിരുന്നു കുഞ്ഞുങ്ങളെന്നുപോലും നോക്കാതെ കൂട്ടക്കുരുതി.
ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് ശേഷം തുടങ്ങിയ ജനകീയ പ്രക്ഷോഭത്തിൽ തോക്കിൻ മുമ്പിൽ പൊലിഞ്ഞത് 400 ലേറെ ജീവനുകളാണ്. മാൻഡലെയിൽ 29 പേരും യാങ്കൂണിൽ 24 പേരും ഇന്നലെ കൊല്ലപ്പെട്ടന്നാണ് മ്യാന്മർ നൗ വാർത്താ ചാനൽ പുറത്തുവിട്ട വിവരം. യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി.
യൂറോപ്യൻ യൂണിയനും യുഎസും മ്യാന്മറിന് നേരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റഷ്യയുടേയും ചൈനയുടേയും പിന്തുണയുടെ കരുത്തിലാണ് സൈന്യത്തിന്‍റെ പ്രക്ഷോഭവേട്ട.