നൈജീരിയയിൽ സായുധ മിലിറ്റന്‍റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 400 ഓളം പേരെ തടവിന് ശിക്ഷിച്ചു. ബോക്കോ ഹറാം, ഇസ്വാപ്പ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ് കൂട്ട വിചാരണകൾക്ക് ശേഷം ശിക്ഷ വിധിച്ചത്. അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെയാണ് കുറ്റവാളികൾക്ക് ലഭിച്ച തടവുശിക്ഷ.

സായുധ മിലിറ്റന്‍റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നൈജീരിയയിൽ 400 ഓളം പേരെ തടവിന് ശിക്ഷിച്ചു. 2009 മുതൽ നൈജീരിയയുടെ വടക്ക് കിഴക്കൻ മേഖലയിൽ ഇസ്ലാമിക കലാപം രൂക്ഷമായിരുന്നു. ഇതിനെ തുടർന്ന് നിരവധി മനുഷ്യർക്ക് അക്കാലത്ത് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ കലാപ ശ്രമങ്ങളുടെ കൂട്ട വിചാരണകൾ ഇപ്പോഴാണ് നടക്കുന്നത്. കൂട്ട വിചാരണകളെ തുടർന്ന് തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നൈജീരിയയിൽ ഏകദേശം 400 ഓളം പേരെ തടവിന് ശിക്ഷിച്ചത്.

തീവ്ര ഇസ്ലാമിസ്റ്റ് കലാപകാരികൾ

ബോക്കോ ഹറാമുമായോ അവരുടെ എതിരാളികളായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുമായോ (ഇസ്വാപ്പ്) ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുറ്റവാളികൾക്ക് അഞ്ച് വർഷം മുതൽ ജീവപര്യന്തം തടവ് വരെ തടവാണ് വിധിച്ചത്. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്ത് വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ തടയുന്നതിൽ സർക്കാർ കടുത്ത സമ്മർദ്ദം നേരിടുന്ന സമയത്താണ് ഈ കൂട്ട വിചാരണകൾ നടന്നത്. രാജ്യത്ത് ഇപ്പോഴും തീവ്രവാദ ഇസ്ലാമിസ്റ്റുകൾ മുതൽ വിഘടനവാദികൾ വരെയുള്ള ഒന്നിലധികം സായുധ ഗ്രൂപ്പുകളുമായും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ട് പോകൽ സംഘങ്ങളുമായും സുരക്ഷാ സേന പോരാടുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

കൂട്ട വിചാരണ

2009 -ൽ വടക്ക് കിഴക്കൻ മേഖലയിൽ ബോക്കോ ഹറാമാണ് ആദ്യത്തെ കലാപം ആരംഭിക്കുന്നത്. അന്ന് പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ഏതാണ്ട് 20 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തുവെന്ന് സന്നദ്ധ സംഘടനകൾ പറയുന്നു. നൈജീരിയയിലെ സുരക്ഷാ സ്ഥിതി മോശമായതിനാൽ രാജ്യത്തേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്ന് യുഎസ് തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.

നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെ ഫെഡറൽ ഹൈക്കോടതിയിൽ നടന്ന കൂട്ട വിചാരണയിൽ, ആക്രമണങ്ങളിൽ പങ്കെടുത്തതിനോ തീവ്രവാദികൾക്ക് ധനസഹായമോ മറ്റ് സഹായങ്ങളോ നൽകുകയോ ആയുധങ്ങൾ നൽകുകയോ മറ്റ് തരത്തിലുള്ള പിന്തുണ നൽകുകയോ ചെയ്തതിന് 500 -ൽ അധികം പ്രതികളെയാണ് കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയത്.

ഇതിൽ 386 പേരെ കുറ്റക്കാരായി കോടതി വിധിച്ചു, രണ്ട് പേരെ കുറ്റവിമുക്തരാക്കി, എട്ട് പേരെ വിട്ടയച്ചു, സംശയിക്കപ്പെടുന്ന 112 പേരുടെ കേസുകൾ മാറ്റിവച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. വിചാരണയുടെ തുടക്കത്തിൽ തന്നെ അഞ്ച് പ്രതികൾ കന്നുകാലികളെ വിൽക്കൽ, തീവ്രവാദ ഗ്രൂപ്പുകൾക്ക് ഭക്ഷണവും വിവരങ്ങളും വിതരണം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ സമ്മതിച്ചിരുന്നുനെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

യുഎസ് ഇടപെടൽ

നൈജീരിയയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ആരോപിച്ചതിന് പിന്നാലെ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ വടക്കൻ സൊകോട്ടോ സംസ്ഥാനത്ത് ലകുരാവ എന്ന തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പിനെ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ, ക്രിസ്ത്യാനികൾ മാത്രമല്ല, എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും വിശ്വാസമില്ലാത്തവരും അക്രമത്തിന് ഇരകളാണെന്നായിരുന്നു നൈജീരിയൻ സർക്കാർ പറഞ്ഞത്.