2025-ലെ ഓപ്പറേഷൻ സിന്ദൂറിൽ തങ്ങളുടെ നൂറ്‍ ഖാൻ വ്യോമതാവളത്തിന് നാശമുണ്ടായെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ സമ്മതിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഡ്രോൺ പതിച്ചെന്നാണ് പാക് വാദം.  

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ വ്യോമതാവളത്തിന് നാശമുണ്ടായെന്ന് പരസ്യമായി സമ്മതിച്ച് പാക് ഉപ പ്രധാനമന്ത്രി. 2025 മെയിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തങ്ങളുടെ തന്ത്രപ്രധാനമായ നൂറ്‍ ഖാൻ വ്യോമതാവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാൻ. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ഡിസംബർ 27-ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.

റാവൽപിണ്ടിയിലെ ചക്ലാല മേഖലയിലുള്ള നൂറ്‍ ഖാൻ എയർ ബേസിനെ ലക്ഷ്യമിട്ട് ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയതായി ഇഷാഖ് ദാർ സ്ഥിരീകരിച്ചു. 36 മണിക്കൂറിനുള്ളിൽ ഇന്ത്യ 80 ഡ്രോണുകളാണ് അയച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 79 എണ്ണത്തെയും തങ്ങൾ വെടിവെച്ചിട്ടെന്നും എന്നാൽ ഒരു ഡ്രോൺ താവളത്തിൽ പതിച്ച് നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നുമാണ് പാക് വാദം. ആക്രമണത്തിൽ വ്യോമതാവളത്തിലെ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അദ്ദേഹം സമ്മതിച്ചു.

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. മെയ് 7-ന് പുലർച്ചെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒൻപതോളം ഭീകരക്യാമ്പുകൾ ഇന്ത്യ തകർത്തു. തുടർന്ന് മെയ് 10-ഓടെ നൂറ്‍ ഖാൻ ഉൾപ്പെടെയുള്ള 11 പാക് വ്യോമതാവളങ്ങളെ ഇന്ത്യ ലക്ഷ്യമിടുകയായിരുന്നു.

അതേസമയം, പാകിസ്ഥാന്റെ 'കുറഞ്ഞ നാശനഷ്ടം' എന്ന വാദത്തെ മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായ റിട്ടയേഡ് ലെഫ്റ്റനന്റ് ജനറൽ കെ ജെ എസ് ധില്ലൺ പരിഹസിച്ചു. പാകിസ്ഥാന്റെ തന്നെ സാമ ടിവി ഓഗസ്റ്റ് 14-ന് നൽകിയ വാർത്തയനുസരിച്ച്, ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട 138 സൈനികർക്ക് പാകിസ്ഥാൻ മരണാനന്തര ബഹുമതികൾ നൽകിയിട്ടുണ്ട്. 138 പേർക്ക് മരണാനന്തര ബഹുമതി നൽകിയിട്ടുണ്ടെങ്കിൽ, യഥാർത്ഥ മരണസംഖ്യ 400 മുതൽ 500 വരെയാകാനാണ് സാധ്യതയെന്നും നൂറ്‍ ഖാൻ ബേസ് വലിയ രീതിയിൽ കത്തിയെരിഞ്ഞത് ലോകം കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആണവായുധ ഭീതിയും സാറ്റലൈറ്റ് ചിത്രങ്ങളും

ആക്രമണ സമയത്ത് നൂറ്‍ ഖാൻ ബേസിലേക്ക് വരുന്നത് ആണവായുധം വഹിച്ച മിസൈലാണോ എന്ന് തിരിച്ചറിയാൻ തങ്ങൾക്ക് വെറും 30 മുതൽ 45 സെക്കൻഡ് മാത്രമേ സമയം ലഭിച്ചിരുന്നുള്ളൂ എന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ റാണ സനാഉള്ള നേരത്തെ വെളിപ്പെടുത്തിയിരുന്നു. സർഗോധ, ജേക്കബാബാദ്, മുരിഡ്‌കെ തുടങ്ങിയ ഇടങ്ങളിലെ വ്യോമതാവളങ്ങളും ഇന്ത്യ തകർത്തതായി സാറ്റലൈറ്റ് ചിത്രങ്ങൾ തെളിയിക്കുന്നുണ്ട്. മാസങ്ങളോളം ഇന്ത്യയുടെ പ്രഹരശേഷിയെ കുറച്ചുകാണിക്കാൻ ശ്രമിച്ച പാകിസ്ഥാൻ, ഒടുവിൽ വർഷാവസാനം ആകുമ്പോഴേക്കും ഇന്ത്യയുടെ കരുത്ത് സമ്മതിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.