Asianet News MalayalamAsianet News Malayalam

പ്രളയത്തിൽ തകർന്ന് പാക്കിസ്ഥാൻ; മരിച്ചവരുടെ എണ്ണം 1300 കടന്നു, രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിൽ

രാജ്യത്തിന്റെ വലിയ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 പേർ മരിച്ചു.

pakistan flood death toll raises to 13000
Author
First Published Sep 4, 2022, 10:48 AM IST

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ പകുതിയോളം മുക്കിയ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1300 കടന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുമ്പോഴും മരണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 പേർ മരിച്ചു. ജൂൺ മുതൽ 1,290 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) ശനിയാഴ്ച അറിയിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, പാകിസ്ഥാൻ സർക്കാർ ഏജൻസികളും സ്വകാര്യ എൻജിഒകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. പാക്കിസ്ഥാൻ സർക്കാർ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് പ്രകൃതി ദുരന്തവും സംഭവിച്ചിരിക്കുന്നത് എന്നത് രാജ്യത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. 

രാജ്യത്തിന്റെ വലിയ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. സിന്ധിൽ 180 പേരെങ്കിലും ഖൈബർ പഖ്തൂൺഖ്വയിലും (138), ബലൂചിസ്ഥാനിലും (125) മരിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. കുറഞ്ഞത്, 1,468,019 വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നിട്ടുണ്ട്. അതേസമയം വെള്ളപ്പൊക്കത്തിൽ 736,459 കന്നുകാലികൾ ചത്തു. 

ഫ്രാൻസിൽ നിന്നുള്ള ആദ്യത്തെ സഹായ വിമാനം ശനിയാഴ്ച രാവിലെ ഇസ്ലാമാബാദിൽ ഇറങ്ങിയതോടെ നിരവധി രാജ്യങ്ങളിൽ നിന്ന് സഹായം ഒഴുകിയെത്തിയതായാണ് റിപ്പോർട്ട്. നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കുകൾ 10 ബില്യൺ യുഎസ് ഡോളറാണ്. ഇപ്പോഴും അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് സർവേകൾ തുടരുകയാണ്.

ഇതുവരെ 723,919 കുടുംബങ്ങൾക്ക് ഓരോ കുടുംബത്തിനും 25,000 ക്യാഷ് റിലീഫ് ലഭിച്ചിട്ടുണ്ടെന്നും 18.25 ബില്യൺ രൂപ വിതരണം ചെയ്തിട്ടുണ്ടെന്നും ദാരിദ്ര്യ ലഘൂകരണ, സാമൂഹിക സുരക്ഷ മന്ത്രി ഷാസിയ മാരി പറഞ്ഞു. വെല്ലുവിളികൾക്കിടയിലും, പ്രധാനമന്ത്രി ഷെബാസ് ഷെരീഫിന്റെ പ്രഖ്യാപനത്തിന് ശേഷം ബേനസീർ ഇൻകം സപ്പോർട്ട് പ്രോഗ്രാം പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി ട്വിറ്ററിൽ കുറിച്ചു.

ഇന്ന് രാവിലെ, ദേശീയ പ്രളയ പ്രതികരണ, ഏകോപന കേന്ദ്രത്തിൽ സൈനിക ഉദ്യോഗസ്ഥർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ, ആസൂത്രണ മന്ത്രി അഹ്‌സൻ ഇഖ്ബാൽ, പാകിസ്ഥാനെ പിന്തുണയ്ക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. 

ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ, സിന്ധ്, പഞ്ചാബ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ 500,000-ത്തിലധികം ആളുകൾ അദിവസിക്കുന്നുണ്ട്. രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിലാക്കിയ, 33 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ച, നാല് ഉഷ്ണതരംഗങ്ങളും ഒന്നിലധികം കാട്ടുതീയും ഉണ്ടായതായി ദുരന്തനിവാരണ മേധാവി ഉന്നതതല യോഗത്തിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios