പാർലമെന്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഷാഹിദ് അഹമ്മദിന്റെ വിമർശനം. 

ഇസ്ലാമാബാദ്: ഇന്ത്യ - പാകിസ്ഥാൻ സംഘർത്തിനിടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ രൂക്ഷമായി വിമർശിച്ച് പാക് എംപി ഷാഹിദ് അഹമ്മദ്. ഷെഹബാസ് ഷെരീഫ് ഒരു ഭീരുവാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറയാൻ പോലും അദ്ദേഹത്തിന് ഭയമാണെന്നും ഷാഹിദ് അഹമ്മദ് വിമർശിച്ചു. പാർലമെന്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു പാക് പ്രധാനമന്ത്രിക്കെതിരെ ഷാഹിദ് അഹമ്മദിന്റെ വിമർശനം. 

"സിംഹങ്ങളുടെ സൈന്യത്തെ ഒരു കുറുക്കൻ നയിച്ചാൽ അവർക്ക് യുദ്ധം ചെയ്യാൻ കഴിയില്ല, അവർ യുദ്ധത്തിൽ തോൽക്കും." ടിപ്പു സുൽത്താന്റെ ഒരു ഉദ്ധരണി ചൂണ്ടിക്കാട്ടി ഷാഹിദ് അഹമ്മദ് പറഞ്ഞു. "അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന നമ്മുടെ സൈനികർ നമ്മൾ ധൈര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, പ്രധാനമന്ത്രി തന്നെ ഒരു ഭീരുവാകുമ്പോൾ, മോദിയുടെ പേര് പറയാൻ കഴിയാതെ വരുമ്പോൾ, മുൻനിരയിൽ ജീവൻ പണയപ്പെടുത്തി പോരാടുന്നവർക്ക് നമ്മൾ എന്ത് സന്ദേശമാണ് നൽകുന്നത്?" ഷാഹിദ് അഹമ്മദ് ചോദിച്ചു. 

നേരത്തെ, പാക് എംപി താഹിർ ഇഖ്ബാൽ പാർലമെന്റിൽ വൈകാരികമായി സംസാരിക്കുന്നതിന്റെ വീ‍ഡിയോ പുറത്തുവന്നിരുന്നു. "യാ ഖുദാ, ആജ് ബച്ചാ ലോ" (ദൈവമേ, ഇന്ന് ഞങ്ങളെ രക്ഷിക്കണമേ) എന്ന് അദ്ദേഹം പാർലമെന്റിൽ അപേക്ഷിക്കുന്ന കാഴ്ച യഥാർത്ഥത്തിൽ പാകിസ്ഥാന്റെ ദയനീയാവസ്ഥയുടെ നേർചിത്രമായാണ് വിലയിരുത്തപ്പെട്ടത്. ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ആരംഭിച്ച തീവ്രമായ സൈനിക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇതേ തുടർന്ന് പാകിസ്ഥാനിൽ വലിയ ഭയം പിടിമുറുക്കുകയും ചെയ്തിരുന്നു.

26 നിരപരാധികളുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സമീപകാലത്തില്ലാത്ത വിധം മോശമായിരിക്കുകയാണ്. പഹൽ​ഗാമിന് പകരമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. തുടർച്ചയായി കൃത്യമായ ആക്രമണങ്ങൾ നടത്തിയ ഇന്ത്യ ആദ്യ ഘട്ടത്തിൽ 9 ഭീകര കേന്ദ്രങ്ങളാണ് ആക്രമിച്ചത്. തുടർന്ന് വ്യാഴാഴ്ച രാത്രി അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ബതിന്ദ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തര്ലായ്, ഭുജ് എന്നിവിടങ്ങളിൽ പാക് സൈന്യം ആക്രമണം നടത്തിയെങ്കിലും ഇന്ത്യ ഫലപ്രദമായി പ്രതിരോധം തീർത്തു. ഇതിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലെല്ലാം കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട സംഘർഷങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.