മാനിന് തീറ്റ കൊടുക്കുന്നതിനിടെയാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെയും ആക്രമിക്കുകയായിരുന്നു.

മെല്‍ബണ്‍: വീട്ടില്‍ വളര്‍ത്തിയ മാനിന്‍റെ ആക്രമണത്തില്‍ വീട്ടുടമ കൊല്ലപ്പെടുകയും ഭാര്യക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിന് സമീപത്തെ വംഗരാട്ട എന്ന സ്ഥലത്താണ് 46കാരായ ദമ്പതികള്‍ക്ക് അപകടം സംഭവിച്ചത്. വീട്ടുടമ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. എയര്‍ലിഫ്റ്റ് ചെയ്താണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

മാനിന് തീറ്റ കൊടുക്കുന്നതിനിടെയാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെയും ആക്രമിക്കുകയായിരുന്നു. ഇവരുടെ 16 വയസ്സുകാരന്‍ മകനാണ് യുവതിയെ രക്ഷിച്ചത്. ആറുവര്‍ഷമായി ഇവര്‍ വളര്‍ത്തുന്ന മാനാണ് ആക്രമിച്ചത്. 

മാന്‍ മനുഷ്യനെ ആക്രമിക്കുന്ന സംഭവം അത്യപൂര്‍വമാണെന്ന് വന്യമൃഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. വേട്ടക്കായി 19ാം നൂറ്റാണ്ടിലാണ് ആസ്ട്രേലിയയില്‍ മാനിനെ കൊണ്ടു വരുന്നത്. പിന്നീട് ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് വളര്‍ത്താന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം അമേരിക്കയില്‍ വീട്ടില്‍ വളര്‍ത്തിയ ഭീമന്‍ പക്ഷിയും ഉടമയെ കൊലപ്പെടുത്തിയിരുന്നു.