1945ൽ രണ്ടാം ലോക മഹായുദ്ധം അവസാവിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരിരുന്നു ഐറിസ് ദേന.

വാഷിങ്‍ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധകപ്പൽ തകർത്തത് യുഎസ് ആണവ അന്തർവാഹിനി. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാവിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരിരുന്നു ഐറിസ് ദേന.

ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ടോർപ്പിഡോ അറ്റാക്ക് നടത്തിയത്. കപ്പൽ കടലിൽ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസിയായ റോയിട്ടേഴസ് റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീലങ്കയുടെ സമുദ്രാതിർത്തിക്ക് പുറത്ത് നിന്നും പ്രാദേശിക സമയം പുലർച്ചെ 5:08 ന് യുദ്ധക്കപ്പൽ ഐറിസ് ദേന ഒരു ദുരന്ത സിഗ്നൽ അയച്ചതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ശ്രീലങ്കൻ പാർലമെന്റിനെ അറിയിച്ചു. അപകടത്തിൽപ്പെട്ട കപ്പലിലേക്ക് നാവിക കപ്പലുകളും വ്യോമസേനയും അയച്ച് രക്ഷാപ്രവ‍ർത്തനം നടത്തിയതായും മന്ത്രി പറഞ്ഞു.

കപ്പൽ തകർന്ന് 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്കൻ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. അവരെ തെക്കൻ തീരദേശ നഗരമായ ഗാലെയിലെ കരാപിതിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. കപ്പലിലുണ്ടായിരുന്ന ബാക്കിയുള്ള സൈനികരടക്കമുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്ന് ശ്രീലങ്കൻ നാവികസേന വക്താവ് ക്യാപ്റ്റൻ ബുദ്ധിക സമ്പത്ത് പറഞ്ഞു. കപ്പൽ കടലിൽ പൂ‍ർണ്ണമായും മുങ്ങിയെന്നും നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയെന്നും നാവികസേനയുടെ വക്താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസം 

ഇന്ത്യൻ നാവികസേന ആതിഥേയത്വം വഹിച്ച പരിപാടിയാണ് മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസം. വിശാഖപട്ടണം തുറമുഖത്ത് 72 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു മിലാൻ 2026 സംഘടിപ്പിച്ചത്. 60 ലധികം യുദ്ധക്കപ്പലുകളും മൂന്ന് വിദേശ വിമാനങ്ങളും ഉൾപ്പെടുന്ന ഈ 10 ദിവസത്തെ അഭ്യാസം ഇന്ത്യ, ഓഷ്യാനിയ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട നാവിക പരിപാടികളിലൊന്നായി കണക്കാക്കപ്പെടുന്നു. അഭ്യാസത്തിൽ ഇറാൻ, റഷ്യ, ചൈന, ജപ്പാൻ, ജർമ്മനി, ഫിലിപ്പീൻസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ്, നിരവധി തെക്കുകിഴക്കൻ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ പങ്കെടുത്തിരുന്നു.