യുദ്ധം എത്രനാൾ നീളുമെന്നാണ് കേന്ദ്രം ഉറ്റുനോക്കുന്നത്. മുൻകരുതലെന്ന നിലയ്ക്കാണ് വ്യോമസേനയ്ക്കും നാവിക സേനയ്ക്കും ജാഗ്രത നിർദേശം നൽകിയത്

ദില്ലി: ഇസ്രായേൽ - പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ - നാവിക സേനകൾക്ക് നൽകിയിട്ടുണ്ട്. ഇസ്രയേൽ ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാറായിട്ടില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. എന്നാൽ അത്തരം നടപടി വേണ്ടിവരുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ സേനകൾ സജ്ജമായിരിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ഹിസ്ബുല്ലയ്‌ക്ക് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്, 'ഹമാസുമായുള്ള യുദ്ധത്തിൽ ഇടപെട്ടാൽ കനത്ത തിരിച്ചടിയുണ്ടാകും'

യുദ്ധം എത്രനാൾ നീളുമെന്നാണ് കേന്ദ്രം ഉറ്റുനോക്കുന്നത്. മുൻകരുതലെന്ന നിലയ്ക്കാണ് വ്യോമസേനയ്ക്കും നാവിക സേനയ്ക്കും ജാഗ്രത നിർദേശം നൽകിയത്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നേക്കും. ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ഇന്നലെതന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പലസ്തീനിലെ ഇന്ത്യാക്കാർക്കും അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെല്പ് ലൈൻ നമ്പറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന് സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.

വിദ്യാർത്ഥികളെയും തീർത്ഥാടനത്തിനും വിനോദയാത്രയ്ക്കും പോയവരെയും തിരികെ എത്തിക്കണം എന്ന ആവശ്യം ശക്തമാകുന്നുണ്ട്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം നിരീക്ഷിക്കുന്നു എന്ന് വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി അറിയിച്ചു. 2006 ൽ ഇസ്രയേൽ ലബനൻ യുദ്ദമുണ്ടായപ്പോൾ കടൽമാർ​ഗമാണ് ഇന്ത്യാക്കാരെ ഒഴിപ്പിച്ചിരുന്നത്. 23000 പേരെ അന്ന് ആദ്യം സൈപ്രസിലെത്തിച്ച് രാജ്യത്തേക്ക് കൊണ്ടുവരികയാണ് ചെയ്തത്. 2021 ൽ മലയാളി സൗമ്യ സന്തോഷിന്‍റെ ജീവൻ നഷ്ടമായ സംഘർഷ സമയത്തും കേന്ദ്രം ഒഴിപ്പിക്കൽ ആലോചിച്ചിരുന്നു. അന്ന് സംഘർഷം 11 ദിവസത്തിൽ അവസാനിച്ചു. നിലവില് പതിനെട്ടായിരത്തോളം ഇന്ത്യാക്കാർ ഇസ്രയേലിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. എന്തിനും തയ്യാറെടുത്തിരിക്കണമെന്ന നി‍ർദ്ദേശം മേഖലയിലെ എംബസികൾക്കും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം