ഹോർമുസ് കടലിടുക്കിൽ ഇറാനെതിരായ സൈനിക നീക്കത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന പോളണ്ട് നിരസിച്ചു.  

ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ സഖ്യകക്ഷികളുടെ സഹായം തേടിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന പോളണ്ട് തള്ളി. ഇറാനുമായുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങളുടെ സൈന്യത്തെ അയക്കില്ലെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് വ്യക്തമാക്കി. 

ഇറാനിലേക്ക് ഒരു സൈനിക നീക്കത്തിന് പോളണ്ട് പദ്ധതിയിടുന്നില്ലെന്നും ഇക്കാര്യത്തിൽ സഖ്യകക്ഷികൾക്ക് യാതൊരു സംശയവുമില്ലെന്നും ടസ്ക് പറഞ്ഞു. പോളണ്ടിന്റെ കര, വ്യോമ, നാവിക സേനകൾ ഇറാനെതിരായ യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. അയൽരാജ്യമായ യുക്രെയ്നിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് സ്വന്തം സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിലാണ് പോളണ്ട് ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നേരത്തെ ജർമ്മനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ട്രംപിന്റെ ആവശ്യം നിഷേധിച്ചിരുന്നു. ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കാതിരിക്കാൻ പ്രധാനമായും ചൂണ്ടിക്കാണിച്ചത് സംഘർഷം വർദ്ധിക്കാനുള്ള സാധ്യതയാണ്. സൈനിക നീക്കത്തിന് പകരം നയതന്ത്ര ചർച്ചകൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അവർ വ്യക്തമാക്കി. സ്വന്തം രാജ്യത്തെ നിയമപരമായ തടസ്സങ്ങളാണ് ജർമ്മനി ചൂണ്ടിക്കാട്ടിയത്.

ട്രംപിന്റെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ ഇറാനിലെ സൈനിക ഇടപെടലുകളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാവുകയാണ്. മേഖലയിലെ സുരക്ഷാ സഖ്യം രൂപീകരിക്കാനുള്ള വാഷിംഗ്ടണിന്റെ നീക്കങ്ങൾക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.