മദ്യപിച്ച് പൊലീസ് കാർ ഓടിച്ച് അപകടമുണ്ടാക്കി, പൊലീസുകാരന്റെ ലൈസൻസ് പോയി, പിഴയും നല്ലനടപ്പും വിധിച്ച് കോടതി
47കാരനായ ഉദ്യോഗസ്ഥന്റെ ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെ ഒന്നരലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ് കോടതി. ഇതിന് പുറമേ രണ്ട് വർഷം സിഡ്നിയിലെ ഡൌണിംഗ് സെന്ററിൽ നിർബന്ധിത സാമൂഹ്യ സേവനം ചെയ്യണമെന്നുമാണ് ചൊവ്വാഴ്ച കോടതി വിശദമാക്കിയിട്ടുള്ളത്.

സിഡ്നി: മദ്യപിച്ച് ലക്കുകെട്ട് കാർ ടണലിൽ ഇടിച്ച് കയറ്റി പൊലീസുകാരൻ. ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയിൽസിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട നിലയിൽ സഹപ്രവർത്തകരോടൊപ്പം നൃത്തം വയ്ക്കുന്ന ഉദ്യോഗസ്ഥന്റെ വീഡിയോ ഇതിനോടകം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നോർത്ത് കോണക്സ് ടണലിലെ ബാരിയറിലേക്കാണ് ഇയാൾ പൊലീസ് കാർ ഇടിച്ച് കയറ്റിയത്. സംഭവത്തിന് പിന്നാലെ ഇയാൾ അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
47കാരനായ ഉദ്യോഗസ്ഥന്റെ ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെ ഒന്നരലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ് കോടതി. ഇതിന് പുറമേ രണ്ട് വർഷം സിഡ്നിയിലെ ഡൌണിംഗ് സെന്ററിൽ നിർബന്ധിത സാമൂഹ്യ സേവനം ചെയ്യണമെന്നുമാണ് ചൊവ്വാഴ്ച കോടതി വിശദമാക്കിയിട്ടുള്ളത്. ഡ്യൂട്ടിക്കിടെ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് നടപടി. ഇയാൾ ഉപയോഗിച്ച കാർ 12 മാസത്തേക്ക് ലോക്ക് ചെയ്ത് സൂക്ഷിക്കാനും കോടതി ഉത്തരവ് വിശദമാക്കി.
ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള പൊലീസ് ശ്രമത്തെയും കോടതി രൂക്ഷമായി വിമർശിച്ചു. 2023 മെയ് 13നായിരുന്നു ഇയാൾ പൊലീസ് കാർ ഓടിച്ച് അപകടമുണ്ടാക്കിയത്. ഉദ്യോഗസ്ഥൻ ഉറങ്ങിപ്പോയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പൊലീസ് അവകാശപ്പെട്ടിരുന്നത്. നേരത്തെയും ഈ ഉദ്യോഗസ്ഥനെതിരെ നിയമ ലംഘനത്തിന് കോടതി നടപടിയെടുത്തിരുന്നു. അപകടം നടന്ന് ആറ് മാസം വരെ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിരുന്നില്ല. എന്നാൽ മദ്യപിച്ചുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പൊലീസ് കേസിൽ നടപടി ആരംഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
