ആശുപത്രിയിൽ ആയതിനാൽ 5 ഞായറാഴ്ചകളിൽ മാർപാപ്പയ്ക്ക് വിശ്വാസികളെ അഭിസംബോധന ചെയ്യാൻ ആയിട്ടില്ല

വത്തിക്കാൻ സിറ്റി: അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിവാദ്യം ചെയ്യും. റോമിലെ ജെമെല്ലി ആശുപത്രിക്ക് പുറത്തായിരിക്കും അഭിവാദ്യം ചെയ്യുക. ആശുപത്രിയിൽ ആയതിനാൽ 5 ഞായറാഴ്ചകളിൽ മാർപാപ്പയ്ക്ക് വിശ്വാസികളെ അഭിസംബോധന ചെയ്യാൻ ആയിട്ടില്ല. വലിയ ആശങ്കകളിലൂടെയാണ് കഴി‍ഞ്ഞ ദിവസം വിശ്വാസി സമൂഹം കടന്നുപോയത്. കടുത്ത ന്യൂമോണിയെ ബാധയെ തുടർന്നാണ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. 

88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ ഫെബ്രുവരി 14നാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സയിലാണ് കഴിയുന്നത്.

ലോകമാകെയുള്ള വിശ്വാസികള്‍ പാപ്പയുടെ സൌഖ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളിലായിരുന്നു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാലയർപ്പണമടക്കം നടത്തിയിരുന്നു. തനിക്ക് വേണ്ടി പ്രാർത്ഥനകളിൽ ഏർപ്പെട്ടവർക്ക് ഫ്രാൻസിസ് മാർപ്പാപ്പ നന്ദി അറിയിച്ചതായി നേരത്തെ വത്തിക്കാൻ വക്താവ് അറിയിച്ചിരുന്നു. എത്രയും വേഗം മാർപാപ്പ സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയും വത്തിക്കാൻ വക്താവ് പങ്കുവച്ചിരുന്നു

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates