ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജര്‍മനിയിലെത്തി; വിമാനത്താവളത്തില്‍ വലിയ സ്വീകരണം
പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും.
ബെര്‍ലിന്‍: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിൽ എത്തി. വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയത്. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമ്മനി സന്ദർശനം. ജർമ്മനിയിലെ ഷ്ലോസ് എൽമൗയിലാണ് ഉച്ചകോടി. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. ഉച്ചകോടിക്കിടെ വിവധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി സംസാരിക്കും.
യൂറോപ്പിലെ ഇന്ത്യക്കാരെയും കാണുമെന്ന് മോദി അറിയിച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂൺ 28 ന് യുഎഇയിലെത്തും. യുഎഇ മുൻ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്താനും പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുമാണ് യാത്ര. നുപുർ ശർമ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുഎയിൽ എത്തുന്നത്.