തിയിലേറെ യുക്രൈൻ പ്രതിനിധികൾ സൈനിക വേഷത്തിലാണ് ചർച്ചകളിൽ ഭാഗമായത്. ഇരുവിഭാഗം പ്രതിനിധികൾക്കുമിടയിൽ ഹസ്തദാനം പോലും നടന്നില്ല
ഇസ്താബൂൾ: 1945ന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ യുദ്ധം മൂന്നാം വർഷത്തിലേക്ക് എത്തുന്നതിനിടെ യുദ്ധം ഉടൻ അവസാനിക്കില്ലെന്ന സൂചനകളുമായി 2022ന് ശേഷമുള്ള നേരിട്ടുള്ള സമാധാന ചർച്ച. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്റെയും യുക്രൈൻ പ്രസിഡന്റെ വ്ലാദിമിർ സെലൻസ്കിയുടേയും അസാന്നിധ്യത്തിൽ നടക്കുന്ന സമാധാന ചർച്ചയിൽ തടവുകാരെ കൈമാറുന്നതിന് ധാരണയായി. പാതിയിലേറെ യുക്രൈൻ പ്രതിനിധികൾ സൈനിക വേഷത്തിലാണ് ചർച്ചകളിൽ ഭാഗമായത്. ഇരുവിഭാഗം പ്രതിനിധികൾക്കുമിടയിൽ ഹസ്തദാനം പോലും നടന്നില്ലെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചർച്ച രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേയ്ക്കും ശക്തമായ എതിർപ്പ് പ്രതിനിധികൾക്കിടയിലുണ്ടായി. ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ആവശ്യങ്ങളാണ് റഷ്യയുടേതെന്നാണ് യുക്രൈൻ പ്രതിനിധി വിശദമാക്കിയത് വെടിനിർത്തൽ കരാറിന് പകരമായി കീവിനോട് സൈനികരെ അവരുടെ തന്നെ സ്വാധീന മേഖലയിൽ നിന്ന് പിൻവലിക്കണമെന്നും ആവശ്യമുയർന്നുവെന്നാണ് യുക്രൈൻ പ്രതിനിധി പ്രതികരിക്കുന്നത്. ഇരു പക്ഷങ്ങളും ആയിരം യുദ്ധ തടവുകാരേ വീതം കൈമാറാൻ സമാധാന ചർച്ചയിൽ ധാരണയായി. ആയിരം യുക്രൈൻ വീട്ടുകാർക്ക് ആശ്വാസമുളവാക്കുന്നതാണ് ഈ തീരുമാനമെന്നാണ് യുക്രൈൻ വിദേശകാര്യ ഉപമന്ത്രി വിശദമാക്കുന്നത്. യുദ്ധ തടവുകാരെ ഉടൻ കൈമാറ്റം ചെയ്യുമെന്നും ചർച്ചയിൽ ധാരണയായി. ആദ്യ ഘട്ട സമാധാന ചർച്ചയാണ് കഴിഞ്ഞത്. അടുത്ത ഘട്ടത്തിൽ പുടിനും സെലൻസ്കിയും തമ്മിൽ ആകണമെന്നാണ് യുക്രൈൻ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്.
റഷ്യൻ പ്രതിനിധികൾ ചർച്ചയിൽ തൃപ്തരാണെന്നും തുടർന്നും ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നാണ് റഷ്യൻ പ്രതിനിധി സംഘത്തെ നയിച്ച് വ്ലാദിമിർ മെഡിൻസ്കി വിശദമാക്കിയത്. എന്നാൽ റഷ്യ താൽക്കാലികമായി ചർച്ചകൾക്ക് തയ്യാറാവുന്നത് കൂടുതൽ സമയം ലഭിക്കുന്നതിനും ആഗോള സമ്മർദ്ദം നേരിടുന്നതിനാണെന്ന ആശങ്കയും യുക്രൈൻ പ്രതിനിധികൾ പ്രകടമാക്കിയിട്ടുണ്ട്. അതിനിടെ താനും പുടിനുമായി കൂടിക്കാഴ്ച നടക്കാതെ ഒന്നും നടക്കില്ലെന്നാണ് വ്യാഴാഴ്ച അമേരിക്കൻ പ്രസിഡ്ന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്.


