ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിനുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹൃദ ചിത്രം പങ്കുവെച്ചു. ആഗോള അധികാര ശ്രേണി പൊളിച്ചെഴുതണമെന്ന് ആഹ്വാനം ചെയ്ത മോദി, ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഷീ ജിൻ പിങ്ങുമായി ചർച്ച നടത്തുകയും ചെയ്തു.

ദില്ലി: ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും കൈ കൊടുക്കുന്ന ചിത്രം പങ്കു വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിനെയും ഷിയെയും ഇടതും വലതും നിർത്തിയായിരുന്നു മോദിയുടെ ഫോട്ടോ. പശ്ചിമേഷ്യൻ സംഘർഷം ഇതുവരെ കുരുക്കഴിയാതെയിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ നടപടി. നിലവിൽ ചൈന, റഷ്യ രാജ്യങ്ങൾക്കെതിരെ അമേരിക്ക എതിർപ്പ് ശക്തമാക്കിയ സാഹചര്യത്തിലാണ് മോദിയുടെ ഫോട്ടോ പങ്കുവെക്കലെന്നും ശ്രദ്ധേയം.

ലോകത്തിന്റെ അധികാര ശ്രേണി പൊളിച്ചെഴുതണമെന്ന് നരേന്ദ്ര മോദി പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ഉച്ചകോടിക്കിടെ ചൈനയുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ഷി ജിൻ പിങ്ങുമായി മോദി ചർച്ച നടത്തുന്നതും ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്. പലസ്തീൻ വിഷയത്തിൽ ഇസ്രായേലിനെതിരെ വിമർശനം ശക്തമാക്കിയതും ഉച്ചകോടിയുടെ പ്രത്യേകതയായി.

ആഗോളതലത്തിൽ സൈനിക ചെലവുകൾ കുത്തനെ ഉയരുന്നതിലും ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. സൈനിക ചെലവ് വർധിക്കുന്നത് വികസ്വര രാജ്യങ്ങളുടെ വികസന പദ്ധതികൾക്കുള്ള ഫണ്ടിങ്ങിനെ ബാധിക്കുന്നുവെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, അബുദാബി കിരീടവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യനുമായി കൂടികാഴ്ച നടത്തിയതും നിർണായകമായി.