അമേരിക്കയെ ആക്രമിക്കാന്‍ കാസിം സൊലേമാനി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്
അമേരിക്കയെ ആക്രമിക്കാന്‍ ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് ജനറല്‍ കാസിം സൊലേമാനി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്.
ബാഗ്ദാദ്: അമേരിക്കയെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് ജനറല്‍ കാസിം സൊലേമാനി ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടുത്ത ബന്ധമുള്ള ഇറാഖിലെ അബു മഹ്ദി അല്‍ മുഹന്ദിസിനും മറ്റ് ശക്തരായ സൈനിക നേതാക്കള്‍ക്കും നല്‍കിയിരുന്നതായി ബഹ്‍റൈന്‍ ടാബ്ലോയിഡായ 'ജിഡിഎന്‍ ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ പകുതിയോടെ സൊലേമാനി തനിക്ക് സഖ്യമുള്ള ഇറാഖി ഫോഴ്സുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ട്രൈഗ്രിസ് നദീതീരത്തെ ഒരു വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയെ ലക്ഷ്യമിട്ടിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി കടന്ന് എത്തുന്ന ഹെലികോപ്റ്ററുകളെ തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക ആയുധങ്ങളായ കത്യുഷ മിസൈലുകളും ഷോള്‍ഡര്‍ ഫയേര്‍ഡ് മിസൈലുകളും എത്തിക്കാന്‍ ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡിന് സൊലേമാനി നിര്‍ദ്ദേശം നല്‍കിയിരുന്നു.
അമേരിക്കയ്ക്ക് വിവരം ലഭിക്കാത്ത രീതിയില്‍ സമാന്തര സൈനിക വിഭാഗത്തിന്‍റെ പുതിയ ഒരു സംഘം രൂപീകരിക്കണമെന്ന് കമാന്‍ഡറുകള്‍ക്ക് സൊലേമാനിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നതായും സൂചനയുണ്ട്. ഈ പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ കതൈബ് ഹെസ്ബൊല്ലയെ നിയമിച്ചിരുന്നെന്നും ഈ സംഘത്തെ കണ്ടുപിടിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കരുതെന്ന സൊലേമാനി കര്‍ശന നിര്‍ദ്ദേശം നല്‍കിയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More: 'ചുവപ്പ് കൊടി ഉയര്‍ന്നു; വലിയ യുദ്ധം വരുന്നു' : ലോകത്തിന്‍റെ കണ്ണ് ഇറാനിലേക്ക്
എന്നാല്‍ സൊലേമാനിയുടെ പദ്ധതികള്‍ വെള്ളിയാഴ്ച നടന്ന അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തോടെ അവസാനിക്കുകയായിരുന്നു. ജനറല്‍ കാസിം സൊലേമാനിയെ അമേരിക്ക കൊലപ്പെടുത്തിയതിന് പിന്നാലെ യുഎസിന് തിരിച്ചടി നല്‍കും എന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. സൊലേമാനിക്കൊപ്പം, ഇറാഖി കമാൻഡർ അബു മെഹ്ദി അൽ മുഹന്ദിസ് അടക്കം ആകെ ആറുപേരാണ് ഈ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാല്‍ അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തി. വളരെ വേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും പ്രസിഡന്‍റ് ട്രംപ് പറഞ്ഞു.