ട്രംപുമായുള്ള ചർച്ച പരാജയപ്പെട്ടു; ഉത്തരകൊറിയ നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചു ?
പരമോന്നത നേതാവിനെ ചതിച്ചതിനും അമേരിക്കയോട് ചായ്വ് കാണിച്ചതിനുമാണ് കിം ഹ്യോക് ചോൽ "ശിക്ഷിക്കപ്പെട്ടതെന്ന്" റിപ്പോർട്ട് പറയുന്നു.
സിയോൾ: അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഉത്തരകൊറിയ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ "വധിച്ചു"വെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയൻ മാധ്യമം ചോസുൺ ഇൽബോയാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിയറ്റ്നാമിലെ ഹനോയിയിൽ വച്ച് നടന്ന് ട്രംപ് കിം ജോങ്ങ് ഉൻ കൂടിക്കാഴ്ചയുടെ പ്രാഥമിക നടപടികൾക്ക് ചുക്കാൻ പിടിച്ച കിം ഹ്യോക് ചോലിനെയും മറ്റ് നാല് പേരെയും ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ വെടിവച്ചു കൊന്നുവെന്നാണ് റിപ്പോർട്ട്.
പരമോന്നത നേതാവിനെ ചതിച്ചതിനും അമേരിക്കയോട് ചായ്വ് കാണിച്ചതിനുമാണ് കിം ഹ്യോക് ചോൽ "ശിക്ഷിക്കപ്പെട്ടതെന്ന്" റിപ്പോർട്ട് പറയുന്നു. മാർച്ചിൽ മിറിം എയർപ്പോർട്ടിൽ വച്ച് ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും ഇയാളോടൊപ്പം മറ്റ് നാല് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെയും "വധശിക്ഷയ്ക്ക്" വിധേയരാക്കിയെന്ന് ചോസുൺ ഇൽബോ പറയുന്നു. കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന മറ്റ് നാല് പേരുടെ വിവരങ്ങൾ ലഭ്യമല്ല.
ഉച്ചകോടിയിൽ കിം ജോങ്ങ് ഉന്നിന്‍റെ പരിഭാഷകയുടെ ചുമതല നിർവഹിച്ച ഷിൻ ഹൈ യോങ്ങിനെ തടവിലാക്കിയതായും റിപ്പോർട്ടുണ്ട്. കിം ജോങ്ങ് ഉന്നിന്‍റെ ആശയങ്ങൾ പരിഭാഷപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാണ് ശിക്ഷ.