കപ്പലിൽ  3,965 ഫോക്‌സ്‌വാഗൺ എജി വാഹനങ്ങളുണ്ടെന്നാണ് ഫോക്‌സ്‌വാഗൺ യുഎസ് വെളിപ്പെടുത്തി. ഇതിൽ പോ‍ർഷെയുടെ 1100 കാറുകളാണ് ഉണ്ടായിരുന്നത്...

ദില്ലി: ലോകത്തെ ആഢംബര കാറുകളായ പോർഷെ (Porsches), ലംബോ‍​ഗിനി (Lamborghinis), ഔഡി (Audis) എന്നിവയടക്കം അയ്യായിരത്തോളം വാഹനങ്ങളുമായി പോവുകയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു. ഫെലിസിറ്റി എയ്‌സ് എന്ന വലിയ പനാമ ചരക്ക് കപ്പലിനാണ് തീപിടിച്ചത്. കപ്പലിലെ 22 ജീവനക്കാരെ പോർച്ചുഗീസ് നാവികസേനയും വ്യോമസേനയും വിജയകരമായി ഒഴിപ്പിച്ച് പ്രാദേശിക ഹോട്ടലിലേക്ക് മാറ്റി. അറ്റ്ലാന്റിക് സമുദ്രത്തിലെ (Atlantic Ocean) അസോർസ് ദ്വീപുകൾക്ക് സമീപത്തുവച്ചാണ് തീപിടുത്തമുണ്ടായത്. 

കപ്പലിൽ 3,965 ഫോക്‌സ്‌വാഗൺ എജി വാഹനങ്ങളുണ്ടെന്നാണ് ഫോക്‌സ്‌വാഗൺ യുഎസ് വെളിപ്പെടുത്തി. ഇതിൽ പോ‍ർഷെയുടെ 1100 കാറുകളാണ് ഉണ്ടായിരുന്നത്. ഇതോടെ വാഹനം ബുക്ക് ചെയ്തവ‍ർക്ക് ലഭിക്കാൻ വൈകുമെന്ന് വാഹന നി‍ർമ്മാതാക്കൾ അറിയിച്ചു. 

അതിൽ 100-ലധികം കാറുകൾ ടെക്‌സാസിലെ പോർട്ട് ഓഫ് ഹൂസ്റ്റണിലേക്കായിരുന്നു. പാൻഡെമിക് ലേബർ പ്രശ്‌നങ്ങളും അർദ്ധചാലക ചിപ്പ് ക്ഷാമവും ഉൾപ്പെടെ, നിലവിലുള്ള വിതരണ ശൃംഖല പ്രശ്‌നങ്ങളിൽ ഓട്ടോമൊബൈൽ വ്യവസായം ഇതിനകം തന്നെ കുടുങ്ങിക്കിടക്കുന്നതിടയിലാണ് ഇത്തരമൊരു തിരിച്ചടി കൂടി നേരിടുന്നത്. 

സംഭവത്തിൽ ബാധിച്ച ഉപഭോക്താക്കളെ അവരുടെ ഓട്ടോമൊബൈൽ ഡീലർമാർ ബന്ധപ്പെടുന്നുണ്ടെന്ന് പോർഷെയുടെ വക്താവ് ലൂക്ക് വാൻഡെസാൻഡെ പറഞ്ഞു.

ഇതാദ്യമായല്ല ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. 2019ൽ ഗ്രാൻഡെ അമേരിക്ക എന്ന ചരക്കുകപ്പൽ തീപിടിച്ച് മുങ്ങിയപ്പോൾ ഓഡിയും പോർഷെയും ഉൾപ്പെടെ രണ്ടായിരത്തിലധികം ആഡംബര കാറുകൾ മുങ്ങിയിരുന്നു. 

ചില ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചു. ഒരു ട്വിറ്റർ ഉപയോക്താവ് തന്റെ പോർഷെ തീപിടിച്ച കപ്പലിൽ ഉൾപ്പെട്ടതായി ട്വീറ്റ് ചെയ്തു. വാഹനത്തിന്റെ സ്റ്റാൻഡേർഡ് മോഡലുകളുടെ വില ഏകദേശം 99,650 ഡോള‍ർ (7,438,423.68 രൂപ) മുതൽ ആരംഭിക്കുന്നു.

ലംബോർഗിനിയുടെ യുഎസ് ബ്രാഞ്ചിന്റെ വക്താവ് കമ്പനിയുടെ വിമാനത്തിൽ ഉണ്ടായിരുന്ന കാറുകളുടെ എണ്ണത്തെക്കുറിച്ചോ ഏതൊക്കെ മോഡലുകളെ ബാധിച്ചുവെന്നോ പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഷിപ്പിംഗ് കമ്പനിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് അറിയിച്ചു.