നാവിക യൂണിഫോം ധരിച്ചയാളാണ് വെടിവയ്പ്പ് നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇന്ത്യൻ വ്യോമസേന മേധാവി ആർകെഎസ് ബധൗരിയയും ആക്രമണം നടക്കുമ്പോൾ പേൾഹാർബറിലുണ്ടായിരുന്നു.
ലോസ് ആഞ്ചലസ്: ഹവായിയിലെ പേൾ ഹാർബറിലുള്ള അമേരിക്കൻ നാവിക കപ്പൽ നിർമ്മാണശാലയിൽ വെടിവെപ്പ്. അമേരിക്കൻ നാവിക ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയത്. അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഉദ്യോഗസ്ഥരാണെങ്കിലും മരിച്ച രണ്ട് പേരും സൈനികേതര ജീവനക്കാരാണ്. വെടിവെപ്പ് നടന്ന ശേഷം അക്രമി ജീവനൊടുക്കി.
ശ്രദ്ധേയമായ വിവരം, പേൾ ഹാർബറിൽ അക്രമം നടക്കുന്നതിനിടെ, ഇന്ത്യൻ വ്യോമസേനാ മേധാവി ആർ കെ ബദൗരിയയും സംഘവും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ സംഘം സുരക്ഷിതരാണെന്ന് എംബസി അധികൃതർ അറിയിച്ചു. ആക്രമണം നടന്നതിന് അകലെയുള്ള ഒരിടത്തായിരുന്നു ഇന്ത്യൻ സംഘം. പസഫിക് എയർ ഓഫീസേർസ് സമ്മിറ്റിൽ പങ്കെടുക്കാനായാണ് വ്യോമസേനാ മേധാവിയും സംഘവും പേൾഹാർബറിൽ എത്തിയത്.
അക്രമി നാവികസേനാ ഉദ്യോഗസ്ഥൻ തന്നെയാണെന്ന് പേൾ ഹാർബർ അധികൃതർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം ഉച്ചക്ക് 2.30-ഓടെയാണ് വെടിവെപ്പുണ്ടായത്.
നാവികസേനയ്ക്ക് പുറമേ അമേരിക്കൻ വ്യോമസേനയുടെയും താവളമാണ് ചരിത്രപ്രസിദ്ധമായ പേൾ ഹാർബർ.