63 രാജ്യങ്ങള്‍ പിന്നിട്ടു! ഇന്ത്യയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി; വിദേശി യുവതിയോട് മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയ
യുവതിയുടെ പങ്കാളിയെയും സംഘം ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഇരുവരുടേയും സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.
റാഞ്ചി: അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് 63 രാജ്യങ്ങളിലൂടെ ഒന്നര ലക്ഷത്തോളം കിലോമീറ്ററുകള്‍ ബൈക്കില്‍ പര്യടനം നടത്തിയവരാണ് ദമ്പതികളായ സ്പാനിഷ് വിനോദസഞ്ചാരികള്‍. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇന്ത്യയില്‍, റാഞ്ചിയില്‍ വച്ച് ഇവര്‍ക്ക് ദാരുണമായ അനുഭവമുണ്ടായി. വ്‌ളോഗര്‍ കൂടിയായ ബ്രസീലിയന്‍-സ്പാനിഷ് യുവതിയെ ഏഴ് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ജാർഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് ബൈക്കര്‍ കൂടിയായ ഇവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഏഴ് പേര്‍ ചേര്‍ന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി പ്രതികരിക്കുകയായിരുന്നു. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
യുവതിയുടെ പങ്കാളിയെയും സംഘം ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഇരുവരുടേയും സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. യൂട്യൂബില്‍ 2 ലക്ഷം ഫോളോവേഴ്‌സുള്ള വ്‌ളോഗര്‍മാരാണ് ഇവര്‍. അഞ്ച് വര്‍ഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28 കാരി ഇന്ത്യയിലെത്തിയത്. സംഭവം സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ജാര്‍ഖണ്ഡിലെത്തിയ ഇവര്‍ ദുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമണം നടന്നത്. നേപ്പാള്‍ യാത്രയ്ക്ക് മുന്‍പ് ഇവര്‍ കേരളത്തിലുമെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ഇവര്‍ പാകിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയത്. ആക്രമിക്കപ്പെട്ടതിന് പിന്നാലെ പട്രോളിംഗ് സംഘത്തിന്റെ സഹായം തേടിയ ഇവര്‍ സംസാരിച്ചത് എന്താണെന്ന് പൂര്‍ണമായി മനസിലാകാതിരുന്ന പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ച ശേഷമാണ് നടന്നത് കൂട്ടബലാത്സംഗമാണെന്ന് തിരിച്ചറിയുന്നത്.
ഇരുവര്‍ക്കും ഇന്ത്യയില്‍ നിന്നുതന്നെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരത്തില്‍ സംഭവിച്ചതില്‍ പലരും ക്ഷമ ചോദിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റിലാണ് ക്ഷമാപണവുമായി പലരും രംഗത്തെത്തിയത്. തെറ്റുചെയ്ത എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നു.