സൈന്യത്തിന്റെ സഹായത്തോടെ തീയണക്കാൻ ശ്രമം തുടരുന്നു, മുപ്പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

തെക്കൻ കൊറിയയെ കണ്ണീരിലാഴ്ത്തി കാട്ടുതീ പടരുന്നു. തെക്കൻ കൊറിയയിലെ തെക്കൻ പ്രദേശങ്ങളിൽ വ്യാപകമായ കാട്ടുതീ വലിയ നാശമാണ് വിതയ്ക്കുന്നത്. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം കാട്ടുതീയിൽ മരണം 24 ആയി. സൈന്യത്തിന്റെ സഹായത്തോടെ തീയണക്കാൻ ശ്രമം തുടരുകയാണ്. മുപ്പതിനായിരത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചെന്ന് അധികൃതർ അറിയിച്ചു. 250 ലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായും അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ നിരവധി വീടുകളും ഫാക്ടറികളും വാഹനങ്ങളും അഗ്നിക്ക് ഇരയായിട്ടുണ്ട്. 1,300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രവും കാട്ടുതീയിൽ കത്തിനശിച്ചതായി കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചു. ക്ഷേത്രത്തിലെ വിലപ്പെട്ട നിധികളിൽ ചിലത് മാറ്റിയെങ്കിലും വലിയ നാശം ഇവിടെ സംഭവിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെക്കൻ കൊറിയയിലെ തെക്കൻ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കാൻ തുടങ്ങിയത്. കാട്ടുതീയിൽ ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചെന്നാണ് വ്യക്തമാകുന്നത്. വലിയ തോതിലുള്ള രക്ഷാപ്രവർത്തനം സൈന്യം നടത്തുന്നുണ്ടെങ്കിലും കാട്ടുതീ ഇതുവരെയും പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തീ അണയ്ക്കാൻ എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് ദക്ഷിണകൊറിയൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

ഒറ്റ ദിവസം മാത്രം റദ്ദാക്കിയത് 1400 വിമാന സർവീസുകൾ, ആഗോള വ്യോമ ഗതാഗതത്തെ ബാധിച്ച് ഹീത്രോയിലെ തീപിടിത്തം

അതിനിടെ ലണ്ടനിൽ നിന്നും പുറത്തുവന്ന വാർത്ത തീപിടിത്തത്തെ തുടർന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചത് ആഗോള വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു എന്നതാണ്. ഹിത്രോ വിമാനത്താവളത്തിന് സമീപത്തെ വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം കാരണമാണ് ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളം അടച്ചത്. ഇതിനെ തുടർന്ന് 1400 വിമാന സർവീസുകളാണ് ഒരു ദിവസം മാത്രം റദ്ദാക്കിയത്. ഇത് ലോകമെങ്ങും വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. വൈദ്യുത സബ് സ്റ്റേഷനിലെ തീ ഇതുവരെ പൂർണ്ണമായി അണയ്ക്കാൻ ആയിട്ടില്ല. അതുകൊണ്ട് തന്നെ വ്യോമ ഗതാഗതം സാധാരണ നിലയിൽ ആകാൻ ദിവസങ്ങൾ എടുത്തേക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ യാത്രക്കാർ ഹീത്രോയിലേക്ക് വരേണ്ടതില്ലെന്നാണ് അധികൃതരുടെ അറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം