എത്ര ശ്രമിച്ചിട്ടും കനാലിന്റെ വശങ്ങളിൽ പിടിച്ചു കയറാൻ നായ്ക്കുട്ടിക്ക് സാധിക്കാത്തത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചെളി നിറഞ്ഞ കനാലിൽ അബദ്ധത്തിൽ വീണു പോയ നായക്കുട്ടിക്ക് രക്ഷകരായി വിദ്യാർത്ഥികൾ. കനാലിൽ വീണ തന്റെ നായക്കുട്ടിയെ രക്ഷപ്പെടുത്താൻ ഉടമ സഹായം അഭ്യർത്ഥിക്കുന്ന കേട്ടാണ് ഇവർ ഓടിയെത്തുന്നത്. ചെളി നിറഞ്ഞ കനാലിൽ നിന്ന് നായയെ രക്ഷപ്പെടുത്തുന്നത് അത്രയെളുപ്പമുള്ള ജോലിയായിരുന്നില്ല. ഒടുവിൽ കുറച്ച് സാഹസപ്പെട്ടിട്ടാണെങ്കിലും ഇവർ എല്ലാവരും ചേർന്ന് നായ്ക്കുട്ടിയെ രക്ഷിച്ചെടുത്ത്, ഉടമക്ക് തിരികെ നൽകുന്നുണ്ട്.
എത്ര ശ്രമിച്ചിട്ടും കനാലിന്റെ വശങ്ങളിൽ പിടിച്ചു കയറാൻ നായ്ക്കുട്ടിക്ക് സാധിക്കാത്തത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. നായുടെ കഴുത്തിൽ കെട്ടിയ ലീഷ് ഉടമ മുറുകെ പിടിച്ചിട്ടുണ്ട്. ഓടിയെത്തിയ വിദ്യാർത്ഥികളിൽ ഉയരമുള്ള ആളാണ് രക്ഷാപ്രവർത്തനത്തിനായി കനാലിലേക്ക് ഇറങ്ങിയത്. മറ്റുള്ളവർ തലകീഴായി പിടിച്ച് വിദ്യാർത്ഥിയെ നായ്ക്കുട്ടിയുടെ അടുത്തേക്ക് എത്തിച്ചു.
നായ്ക്കുട്ടിയെ ഇയാൾ സുരക്ഷിതമായി കരക്കെത്തിച്ച് ഉടമയെ തിരികെ ഏൽപിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. യുവാക്കളുടെ അവസരോചിതവും ധീരവുമായി പ്രവർത്തിയെ അവിടെ ഓടിക്കൂടിയവർ പ്രശംസിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ ദൃശ്യങ്ങൾ വൈറലാണ്. ഏകദേശം 10 മില്യൺ ആളുകളാണ് വീഡിയോ കണ്ടിട്ടുള്ളത്. ഇവരെ പ്രശംസിച്ച് നിരവധി പേർ പ്രതികരണമറിയിച്ചിട്ടുണ്ട്.
