സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനായില്ല, ആഴ്ചകൾ വേണ്ടി വന്നേക്കുമെന്ന് വിദഗ്ധർ
കനാലിൽ കുടുങ്ങിയത് കപ്പലിനെ കേടുപറ്റാതെ നീക്കാനായാണ് മണൽ തിട്ടയിൽ കുടുങ്ങിയ ബൽബസ് ബോയ്ക്ക് ചുറ്റുമുള്ള
ചളിയും മണലും ഡ്രജ് ചെയ്ത നീക്കുന്നത്
കെയ്റോ: സൂയസ് കാനിൽ കുടുങ്ങിയ എവർഗിവൺ ചരക്കുകപ്പലിനെ നീക്കാനുള്ള പ്രവൃത്തികൾ തുടരുന്നു. മണലും ചളിയും നീക്കൽ പുരോഗോമിക്കുകയാണ്. കപ്പലിന്‍റെ ഭാരം കുറച്ച് ടഗ് കപ്പൽ ഉപയോഗിച്ച് വലിച്ച് നീക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. മുന്നൂറിലേറെ കപ്പലുകളാണ് നിലവിൽ യാത്ര മുടങ്ങി കാത്തുകിടക്കുന്നത്.
കനാലിൽ കുടുങ്ങിയത് കപ്പലിനെ കേടുപറ്റാതെ നീക്കാനായാണ് മണൽ തിട്ടയിൽ കുടുങ്ങിയ ബൽബസ് ബോയ്ക്ക് ചുറ്റുമുള്ള ചളിയും മണലും ഡ്രജ് ചെയ്ത നീക്കുന്നത്. നിലവിലെ വേഗത്തിൽ 5 ദിവസത്തിലധികം വേണം ഇത് പൂർത്തിയാകാൻ. മറ്റൊരുവഴി കണ്ടെയ്നറുകളും ഇന്ധനവും മാറ്റി ഭാരം കുറയ്ക്കലാണ്. ചരക്കുകൾ എയർ ലിഫ്റ്റിങ് വഴി മാറ്റാനാണ് ആലോചിക്കുന്നത്.
കപ്പലിനെ വലിച്ചുനീക്കാൻ സഹായിക്കുന്ന എട്ട് ടഗ്ഗുകൾ സമീപത്ത് ഇതിനോടകം എത്തിച്ചിട്ടുണ്ട്. വേലിയേറ്റം മുതലെടുത്ത് കപ്പൽ വലിച്ചുനീക്കാനാകുമെന്നാണ് പ്രതീക്ഷ. കപ്പൽ കുടുങ്ങിയതോടെ ആഗോള ചരക്കുനീക്കം നേരിടുന്ന വെല്ലുവിളിയാണ്. കപ്പൽ നിരക്ക് ഉയരാനും കണ്ടെയ്നർ ക്ഷാമം കൂടാനും സാധ്യതയുണ്ട്. ചുരുങ്ങിയത് പത്തുബില്യൺ ഡോളറെങ്കിലും നഷ്ടം പ്രതിക്ഷിക്കുന്നുണ്ട്. എണ്ണനീക്കം മുടങ്ങുന്നതും പ്രഹരമുണ്ടാക്കും.
യാത്രമുടങ്ങി കനാലിനു സമീപം നിൽക്കുന്ന കപ്പലുകളുടെ തുടർയാത്രകളും മുടങ്ങിയത് വലിയ പ്രതിസന്ധിയാണ്. ഒന്നുകിൽ കുടുങ്ങിക്കിടക്കുന്ന എവർഗിവണ്ണിനെ നീക്കുന്നത് വരെ കാത്തിരിക്കണം. അതല്ലെങ്കിൽ രണ്ട് ഗുഡ്ഹോപ് മുനമ്പ് വഴി ആഫ്രിക്ക വൻകര ചുറ്റിപ്പോകേണ്ടി വരും. പക്ഷേ, ഇത് ഒമ്പതിനായിരം കിലോമീറ്റർ അധിക യാത്രവേണം. ഇതിനായി പത്തുദിവസമെങ്കിലും കൂടുതൽ എടുക്കുമെന്നർത്ഥം. അത്രയും യാത്ര ചെലവ് കുറയ്ക്കാൻ സൂയസിൽ തന്നെ കാത്തിരിക്കാനാണ് ഷിപ്പിങ് കമ്പനികൾക്ക് താൽപര്യം.