അമേരിക്കയിലെ മേരിലാൻ്റിലുള്ള ജോയിൻ്റ് ബേസ് ആൻഡ്രൂസ് സൈനിക താവളത്തിൽ ഡെലിവർ ചെയ്ത പെട്ടി തുറന്നപ്പോൾ വെളുത്ത പൊടി പരന്ന് നിരവധി പേർക്ക് അസ്വാസ്ഥ്യമുണ്ടായി. സംഭവത്തെ തുടർന്ന് ഒരു കെട്ടിടം പൂർണമായി ഒഴിപ്പിച്ചു. അന്വേഷണം ആരംഭിച്ചു.

മേരിലാൻ്റ്: അമേരിക്കയിലെ മേരിലാൻ്റിലുള്ള സൈനിക താവളമായ ജോയിൻ്റ് ബേസ് ആൻഡ്രൂസിൽ നിരവധി പേർക്ക് അസ്വാസ്ഥ്യം. ഇവിടെ ഡെലിവർ ചെയ്ത പെട്ടി തുറന്നതിന് പിന്നാലെ വെളുത്ത പൊടി അന്തരീക്ഷത്തിൽ പരന്നതോടെയാണ് സംഭവം. പിന്നാലെ ഇവിടെയുള്ള ഒരു കെട്ടിടം പൂർണമായി ഒഴിപ്പിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സൈനിക താവളത്തിൽ നിന്ന് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.

എയർ നാഷണൽ ഗാർഡ് റെഡിനെസ് സെന്ററിലെ ഹൗസിങ് ബിൽഡിങിലാണ് സംഭവം നടന്നത്. നിരവധി പേരെ സൈനിക താവളത്തിൽ തന്നെയുള്ള മാൽകം ഗ്രോ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു. പൊടി പരന്ന മുറികളെല്ലാം സീൽ ചെയ്തിട്ടുണ്ട്.

അസ്വാസ്ഥ്യം നേരിട്ടവരുടെ പേരുവിവരങ്ങളോ, എണ്ണമോ, ഇവർക്ക് ഏത് തരത്തിലുള്ള അസ്വാസ്ഥ്യമാണ് നേരിട്ടതെന്നോ ഉള്ള യാതൊരു വിവരവും സൈനിക താവളം പുറത്തുവിട്ടിട്ടില്ല. അതേസമയം വെളുത്ത പൊടി എന്താണെന്ന് അറിയാൻ ശാസ്ത്രീയ പരിശോധനകൾ നടത്തും. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അമേരിക്കയിൽ പ്രസിഡൻ്റ് ട്രംപ് അടക്കം ഉന്നത പദവികളിൽ ഇരിക്കുന്നവർ പതിവായി ഉപയോഗിക്കുന്ന സൈനിക താവളമാണിത്. അമേരിക്കൻ ബിസിനസ് ഫോറത്തിനായി മയാമിയിലേക്കും ഫ്ലോറിഡയിലേക്കും പോകാൻ ട്രംപ് കഴിഞ്ഞ ദിവസം ഇവിടെയെത്തിയിരുന്നു.