സ്ത്രീകള്‍ക്ക് സ്പോര്‍ട്സില്‍ വിലക്ക് പ്രഖ്യാപിച്ച് താലിബാന്‍; ഇസ്ലാം അനുവദിക്കുന്നില്ലെന്ന് വിശദീകരണം
വനിതാ കായിക താരങ്ങളോടുള്ള താലിബാന്‍ സമീപനത്തിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ നിന്ന് പിന്മാറുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു.
കാബൂള്‍: സ്ത്രീകൾക്ക് സ്പോർട്സ് വിലക്ക് പ്രഖ്യാപിച്ച് താലിബാൻ. ക്രിക്കറ്റോ ശരീരം വെളിപ്പെടുന്ന മത്സരങ്ങളോ സ്ത്രീകൾക്ക് അനുവദിക്കില്ലെന്ന് താലിബാൻ സാംസ്‌കാരിക വിഭാഗം ഉപാധ്യക്ഷൻ അഹമ്മദുല്ല വാസിഖ് പ്രഖ്യാപിച്ചു. സ്ത്രീകൾ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ മതം അനുവദിക്കുന്നില്ലെന്നും താലിബാൻ വ്യക്തമാക്കി. വനിതാ കായിക താരങ്ങളോടുള്ള താലിബാന്‍ സമീപനത്തിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ നിന്ന് പിന്മാറുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ക്രിക്കറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും വനിതാ ക്രിക്കറ്റിന്‍റെ വളര്‍ച്ച പ്രധാനമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഓസ്ട്രേലിയയിലെ ഹോബാര്‍ട്ടിൽ നവംബര്‍ 27നാണ് ടെസ്റ്റ് തുടങ്ങാനിരുന്നത്.
2020 നവംബറിലാണ് 25 വനിതാ ക്രിക്കറ്റ് താരങ്ങളുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടത്. 40 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് 21 ദിവസം കാബൂളില്‍ വച്ച് പരിശീലന ക്യാംപും നടത്തിയിരുന്നു. ഐസിസിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരു ദേശീയ വനിതാ ടീം ഉണ്ടാവണമെന്നാണ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗൺസിലിന്‍റെ മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് കളിക്കാന്‍ അനുമതി ഐസിസി നല്‍കുന്നത്.
കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്താനിലെ സ്ത്രീകളെ അനുവദിക്കില്ലെന്ന് താലിബാന്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.