പരസ്യ വധ ശിക്ഷ നടപ്പിലാക്കി താലിബാൻ, വീണ്ടും അധികാരത്തിലെത്തിയ ശേഷം ഇത് ആദ്യം, ആശങ്ക ശക്തം
പരസ്യ വധ ശിക്ഷ നടപ്പിലാക്കിയതോടെ താലിബാൻ വീണ്ടും കടുത്ത നിയമങ്ങൾ നടപ്പിലാക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
കാബൂൾ : അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരത്തിലെത്തിയ ശേഷം ആദ്യ പരസ്യ വധ ശിക്ഷ നടപ്പിലാക്കി താലിബാൻ. കൊലപാതക കുറ്റത്തിൽ താജ്മിർ എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. അഞ്ചുവർഷം മുമ്പ് മറ്റൊരാളെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് താജ്മിറിനെതിരായ കുറ്റം. ഫറാ പ്രവിശ്യയിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ വച്ചാണ് വധ ശിക്ഷ നടപ്പിലാക്കിയത്. മേൽക്കോടതികളും ശിക്ഷ ശരിവച്ചതോടെയാണ് വധ ശിക്ഷ നടപ്പിലാക്കിയതെന്ന് താലിബാൻ വക്താവ് പറഞ്ഞു.
പ്രതിക്ക് മാപ്പ് നൽകണമെന്ന താലിബാൻ ആവശ്യം താൻ എതിർത്തെന്ന് കൊല്ലപ്പെട്ടയാളുടെ അമ്മ വ്യക്തമാക്കി. കഴിഞ്ഞമാസം വധശിക്ഷ അടക്കമുള്ളവ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്താൻ താലിബാൻ കോടതികൾക്ക് നിർദേശം നൽകിയിരുന്നു. നേരത്തെയുണ്ടായിരുന്ന കടുത്താ ശിക്ഷാ വിധികളിൽ ഇളവ് ഉണ്ടാകുമെന്നാണ് താലിബാൻ വീണ്ടും അധികാരത്തിലെത്തിയപ്പോൾ വ്യക്തമാക്കിയിരുന്നത്. പരസ്യ വധ ശിക്ഷ നടപ്പിലാക്കിയതോടെ താലിബാൻ വീണ്ടും കടുത്ത നിയമങ്ങൾ നടപ്പിലാക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
Read More : സമാധാന പ്രേമികളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരിന് അംഗീകാരം; ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി സെലന്‍സ്കി