സുഡാനിലെ സൗത്ത് കോർഡോഫാൻ മേഖലയിലെ ഒരു നഴ്സറി സ്കൂളിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു. സൈന്യത്തിനെതിരെ പോരാടുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) ആണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം ആരോപിച്ചു. 

ഖര്‍തൂം: സുഡാനിലെ സൗത്ത് കോർഡോഫാൻ മേഖലയിലെ കലോഗി പട്ടണത്തിൽ ഡ്രോൺ ആക്രമണത്തിൽ കിന്റർഗാർട്ടൻ തകർന്ന് 33 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 50 പേർ കൊല്ലപ്പെട്ടു. സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ സൈന്യത്തിനെതിരെ പോരാടുന്ന അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) ആണ് ആക്രമണത്തിന് പിന്നിലെന്ന് മെഡിക്കൽ സംഘടനയായ സുഡാൻ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്കും സൈന്യവും കുറ്റം ചുമത്തി. അതേസമയം ആർ‌എസ്‌എഫിൽ മറുപടി നൽകിയില്ല. 

സൈന്യവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, കിന്റർഗാർട്ടനിൽ ഡ്രോണുകളിൽ നിന്നുള്ള മിസൈലുകൾ രണ്ടുതവണ പതിച്ചു. സ്കൂളിലേക്ക് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ സാധാരണക്കാരെയും ഡോക്ടർമാരെയും ആക്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് യുണിസെഫും രം​ഗത്തെത്തി. കുട്ടികളെ കൊലപ്പെടുത്തുന്നത് ഒരിക്കലും അം​ഗീകരിക്കാനാകില്ലെന്നും സംഘർഷത്തിൽ കുട്ടികളെ ബലിയാടാക്കരുതെന്നും യൂണിസെഫ് അറിയിച്ചു.

വെള്ളിയാഴ്ച ഡാർഫർ മേഖലയിലെ ചാഡുമായുള്ള അതിർത്തിയായ അദ്രെയിലെ ഇന്ധന ഡിപ്പോയിൽ ഡ്രോൺ ആക്രമണം നടത്തിയതായി ആർ‌എസ്‌എഫ് ആരോപിച്ചു. 2023 ഏപ്രിലിൽ മുമ്പ് സഖ്യകക്ഷികളായിരുന്ന ആർ‌എസ്‌എഫും സൈന്യവും തമ്മിൽ അധികാര പോരാട്ടം പൊട്ടിപ്പുറപ്പെട്ടതു മുതൽ സുഡാൻ യുദ്ധത്താൽ തകർന്നു കിടക്കുകയാണ്. സൈന്യം ഡാർഫറിലേക്ക് നീങ്ങുന്നതോടെ, ഏകദേശം എട്ട് ദശലക്ഷം ജനസംഖ്യയുള്ള കോർഡോഫാൻസിനായുള്ള പോരാട്ടം ശക്തമായി.