മോശം പെരുമാറ്റം; നാല് ഉദ്യോഗസ്ഥരെ തായ് രാജാവ് പിരിച്ചുവിട്ടു
കഴിഞ്ഞ ദിവസം അംഗരക്ഷകയും മേജര്‍ ജനറലുമായ സിനീനാത് വോങ്വജ്‌റപാക്ടിയെ വജിറലോങ്‌കോൺ ഔദ്യോഗിക പദവികളില്‍നിന്നും നീക്കം ചെയ്തിരുന്നു.
ബാങ്കോക്ക്: മോശം പെരുമാറ്റവും വ്യഭിചാരവും ആരോപിച്ച് കൊട്ടാരത്തിലെ നാല് ഉദ്യോഗസ്ഥരെ തായ്‌ലന്റ് രാജാവ് മഹാ വജിറലോങ്‌കോൺ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊട്ടാരം പരിചാരകരായ രണ്ട് ഉദ്യോഗസ്ഥരെ വ്യഭിചാരവും പെരുമാറ്റച്ചട്ടം ലംഘനവും ആരോപിച്ചാണ് വജിറലോങ്‌കോൺ പിരിച്ചുവിട്ടത്. കൊട്ടാരം സുരക്ഷാസേവകർ കൂടിയായിരുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ജോലിയിലെ അശ്രദ്ധ ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം അംഗരക്ഷകയും മേജര്‍ ജനറലുമായ സിനീനാത് വോങ്വജ്‌റപാക്ടിയെ വജിറലോങ്‌കോൺ ഔദ്യോഗിക പദവികളില്‍നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട വാർത്തകൾ പുറത്തുവരുന്നത്. അവിശ്വാസതയും അതിമോഹവും ചൂണ്ടിക്കാട്ടിയായിരുന്നു സിനീനാതിനെതിരെ വജിറലോങ്‌കോൺ നടപടി സ്വീകരിച്ചിരുന്നത്.
Read More:രാജ്ഞിയുടെ സ്ഥാനം തട്ടിയെടുക്കാന്‍ ശ്രമിച്ചു? തായ് രാജാവ് ഇവരെ പുറത്താക്കിയത് എന്തിന്?
സിനീനാത് രാജാവിനോട് നെറികേട് കാണിച്ചെന്നും സ്വാര്‍ത്ഥ താത്പര്യത്തിനായി സുതിഡ രാഞ്ജിക്കെതിരെ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ആറ് കൊട്ടാരം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Read More:കീരീടധാരണത്തിന് തൊട്ടുമുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം കഴിച്ച് 66-കാരനായ തായ് രാജാവ്
മെയിൽ, കിരീടധാരണ ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അംഗരക്ഷകയായ സുതിഡയെ മഹാ വജിറലോങ്‌കോണ്‍ വിവാഹം കഴിച്ചത്. തായ് എയര്‍വേയ്‌സിലെ മുന്‍ ജീവനക്കാരിയും മഹാ വജിറലോങ്‌കോണിന്റെ അംഗരക്ഷാസംഘത്തിലെ ഡെപ്യൂട്ടി കമാന്‍ഡറുമായിരുന്നു നാലാം ഭാര്യയായ സുദിത രാജ്ഞി. 2016 ഒക്ടോബറില്‍ പിതാവും തായ്‌ലാന്‍ഡ് രാജാവുമായിരുന്ന ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചതിന് പിന്നാലെയാണ് മഹാ വജിറലോങ്‌കോണ്‍ തായ്‌ലാന്‍ഡിലെ പുതിയ രാജാവായി(രാമാ പത്താമന്‍) സ്ഥാനമേറ്റത്.