യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ കൊലവിളി മുഴക്കി. 2024-ലെ വധശ്രമത്തിന്‍റെ ചിത്രം ഉപയോഗിച്ച് 'ഇത്തവണ ഉന്നം പിഴയ്ക്കില്ലെ'ന്ന് സംപ്രേഷണം ചെയ്തു.
ടെഹ്റാൻ: ഇറാനെതിരായ നിരന്തര ഭീഷണികൾക്കിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ കൊലവിളി. 'ഇത്തവണ ഉന്നം പിഴയ്ക്കില്ലെ'ന്ന് ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ ട്രംപിന്‍റെ ചിത്ര സഹിതം സംപ്രേഷണം ചെയ്തെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 2024ൽ പ്രചാരണ റാലിക്കിടെ ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്‍റെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഭീഷണി.
2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന പ്രചാരണ റാലിക്കിടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. ഈ ചിത്രത്തോടൊപ്പം "ഇത്തവണ അത് (ബുള്ളറ്റ്) ലക്ഷ്യം തെറ്റില്ല" എന്നാണ് ഇറാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തത്. ഇറാനെതിരെ യുഎസ് സൈനിക നീക്കം നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാന്‍റെ പരസ്യ ഭീഷണി.
യുഎസ് ആക്രമിച്ചാൽ അമേരിക്കൻ താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായ ഖത്തറിലെ അൽ ഉദൈദ് താവളത്തിൽ നിന്ന് ചില ഉദ്യോഗസ്ഥരോട് ബുധനാഴ്ച വൈകുന്നേരത്തോടെ ഒഴിഞ്ഞുപോരാൻ അമേരിക്കൻ സൈന്യം നിർദേശിച്ചിരുന്നു. ഇറാൻ-അമേരിക്ക സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായാണ് ഈ നീക്കമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇറാനിലെ പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്ന നടപടി തുടർന്നാൽ സൈനികമായി ഇടപെടുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി തങ്ങളുടെ മണ്ണിൽ അമേരിക്കൻ ആക്രമണം ഉണ്ടായാൽ ഖത്തർ, സൗദി അറേബ്യ, യുഎഇ, തുർക്കി എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി. കഴിഞ്ഞ ജൂണിൽ ഇറാന്‍റെ ആണവ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ അൽ ഉദൈദ് താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ സർക്കാരും തങ്ങളുടെ പൗരന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


