നെതന്യാഹുവും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണം സംഘർഷഭരിതമായിരുന്നെന്ന് റിപ്പോർട്ട്. ലബനനുമായി വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ അമേരിക്ക ഏകപക്ഷീയമായി നടപടിയെടുക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതായാണ് സൂചന.

വാഷിംഗ്ടൺ/ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ വ്യാഴാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണം അതീവ സംഘർഷഭരിതമായിരുന്നെന്ന് റിപ്പോർട്ട്. ലബനനുമായി നേരിട്ടുള്ള വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇസ്രായേൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഈ നിർണ്ണായക നീക്കം. ലബനനുമായി ചർച്ചയ്ക്ക് ഇസ്രായേൽ തയ്യാറായില്ലെങ്കിൽ അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന കർശന മുന്നറിയിപ്പ് ട്രംപ് നൽകിയതായാണ് സൂചന.

ലബനനിലെ ആക്രമണങ്ങൾ കുറയ്ക്കണമെന്ന് ബുധനാഴ്ച നടന്ന ചർച്ചയിലും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 303 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇത്. ലബനനെ ഇറാന്റെ വെടിനിർത്തൽ പാക്കേജിൽ നിന്ന് മാറ്റിനിർത്തണമെന്ന് നെതന്യാഹു നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, യുദ്ധം അവസാനിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ട്രംപ്. ഒടുവിൽ അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രായേൽ സന്നദ്ധത അറിയിച്ചത്.

അതേസമയം, ട്രംപും നെതന്യാഹുവും തമ്മിലുള്ള സംഭാഷണം മോശമായിരുന്നു എന്ന വാർത്തകൾ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ഇതൊരു 'വ്യാജ വാർത്ത' ആണെന്നും ഇരുനേതാക്കളും പൂർണ്ണമായ പരസ്പര ബഹുമാനത്തോടെയും ഏകോപനത്തോടെയുമാണ് പ്രവർത്തിക്കുന്നതെന്നും അവർ പ്രതികരിച്ചു. എന്നാൽ വൈറ്റ് ഹൗസ് ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ നിർണ്ണായകമായ ഒരു വഴിത്തിരിവാണ് ഈ ടെലിഫോൺ സംഭാഷണം സൃഷ്ടിച്ചിരിക്കുന്നത്.