എപ്‌സ്റ്റീൻ വിഷയം ചർച്ചകളിൽ നിന്ന് മാഞ്ഞുപോകണമെന്ന് ട്രംപ് ആഗ്രഹിക്കുമ്പോഴാണ് മെലാനിയ ഇത് വീണ്ടും പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്

വാഷിംഗ്ടൺ: വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം നിഷേധിച്ച് മെലാനിയ ട്രംപ്. വൈറ്റ് ഹൗസിൽ നടത്തിയ അസാധാരണമായ പ്രസ്താവനയിലാണ് ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് ബന്ധമുണ്ടെന്ന വാർത്തകളെ ഡൊണാൾഡ് ട്രംപിന്റെ ഭാര്യയും അമേരിക്കൻ പ്രഥമ വനിതയുമായ മെലാനിയ തള്ളിയത്. ഇതിന് പുറമേ എപ്സ്റ്റീൻ ഫയലിലെ ഇരകൾക്കായി പരസ്യമായ ഹിയറിംഗ് വേണമെന്നും മെലാനിയ ആവശ്യപ്പെട്ടു. തനിക്കെതിരെ അപകീർത്തികരമായ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് അവർ വിശേഷിപ്പിച്ചത്. എപ്‌സ്റ്റീന്റെ ഇരകൾക്ക് കാപ്പിറ്റോൾ ഹില്ലിൽ മൊഴി നൽകാൻ അവസരമൊരുക്കണമെന്നും കോൺഗ്രസിനോട് മെലാനിയ ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് മെലാനിയ വൈറ്റ്ഹൌസിൽ അസാധാരണമായി പ്രസ്താവന നൽകിയത്. എപ്‌സ്റ്റീനുമായോ അദ്ദേഹത്തിന്റെ പങ്കാളി ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലുമായോ തനിക്ക് വ്യക്തിപരമായ യാതൊരു ബന്ധവുമില്ല. ന്യൂയോർക്കിലെയും പാം ബീച്ചിലെയും സാമൂഹിക വൃത്തങ്ങൾക്കിടയിൽ വച്ച് അവരെ കാണാറുണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും, താൻ ഒരിക്കലും അവരുടെ സുഹൃത്തായിരുന്നില്ലെന്ന് മെലാനിയ വിശദമാക്കിയത്. 2002ൽ മാക്‌സ്‌വെല്ലിന് അയച്ച ഒരു ഇമെയിൽ വെറും മര്യാദയുടെ പുറത്തുള്ള മറുപടി മാത്രമാണെന്നും അവർ വിശദമാക്കിയത്.

എപ്‌സ്റ്റീന്റെ ഇരകളായ സ്ത്രീകൾക്ക് അവരുടെ അനുഭവങ്ങൾ തുറന്നുപറയാൻ കോൺഗ്രസ് പൊതുവായ ഒരു വേദി ഒരുക്കണമെന്ന് മെലാനിയ ആവശ്യപ്പെട്ടു. ഓരോ സ്ത്രീക്കും തന്റെ കഥ പൊതുസമക്ഷം പറയാൻ അവസരം ലഭിക്കണമെന്നും അത് കോൺഗ്രസ് രേഖകളിൽ സ്ഥിരമായി ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വൈറ്റ് ഹൗസിന്റെയും ഔദ്യോഗിക നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ് മെലാനിയയുടെ ഈ നിലപാട്. എപ്‌സ്റ്റീൻ വിഷയം ചർച്ചകളിൽ നിന്ന് മാഞ്ഞുപോകണമെന്ന് ട്രംപ് ആഗ്രഹിക്കുമ്പോഴാണ് മെലാനിയ ഇത് വീണ്ടും പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്. മെലാനിയ ഈ പ്രസ്താവന നടത്തുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ട്രംപ് പ്രതികരിച്ചത്. ഓൺലൈൻ മാധ്യമങ്ങളിൽ തന്നെ എപ്‌സ്റ്റീനുമായി ബന്ധപ്പെടുത്തി വരുന്ന വാർത്തകളിൽ മെലാനിയ അതീവ അസ്വസ്ഥയായിരുന്നു എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വിശദമാക്കുന്നത്. നുണകൾ പ്രചരിക്കുന്നത് അവസാനിപ്പിക്കാനാണ് അവർ നേരിട്ട് രംഗത്തിറങ്ങിയതെന്ന് അവരുടെ ഉപദേശകർ വ്യക്തമാക്കിയത്.

മെലാനിയയുടെ ആവശ്യത്തെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ പല പ്രതിനിധികളും സ്വാഗതം ചെയ്തു. എന്നാൽ, ഇരകളുടെ ചില അഭിഭാഷകർ ഇതിനെ വിമർശിച്ചു. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മെലാനിയ ശ്രമിക്കുന്നതെന്നും, ഇരകളെ വീണ്ടും വിസ്തരിക്കുന്നതിന് പകരം നീതിന്യായ വകുപ്പ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതം എന്നാണ് മെലാനിയ വിശേഷിപ്പിച്ചത്. പ്രഥമ വനിത എന്ന നിലയിലുള്ള തന്റെ നേട്ടങ്ങളിൽ മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം