തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി
ന്യൂയോര്‍ക്ക്: സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്. സുപ്രധാന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ വേണ് സഹായം നൽകുമെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വികസനത്തിലേക്കുള്ള വാതിൽ തുറന്നെന്ന് സിറിയൻ ഭരണകൂടം പ്രതികരിച്ചു. സിറിയക്കെതിരെ നാലര പതിറ്റാണ്ടായി നിലനിന്നിരുന്ന ഉപരോധമാണ് അമേരിക്ക പിന്‍വലിച്ചത്
ഇക്കഴിഞ്ഞ മെയിൽ റിയാദിൽ നടന്ന സൗദി-യുഎസ് നിക്ഷേപ ഉച്ചകോടിയിൽ വെച്ച് സിറിയക്കെതിരായ എല്ലാ ഉപരോധങ്ങളും നീക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ യുഎസ് വിദേശകാര്യ സെക്രട്ടറി സിറിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. സമാധാനത്തിലേക്കും സ്ഥിരതയിലേക്കും രാജ്യത്തെ നയിക്കാൻ അമേരിക്കയുടെ തീരുമാനം സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് പറഞ്ഞു. ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്നും ഒറ്റപ്പെട്ടുനിൽക്കുന്ന സിറിയയുടെ അവസ്ഥ മാറുന്നതിന് ഉത്തരവ് നിര്‍ണായകമാകും. സിറിയക്ക് ആഗോള നിക്ഷേപം സമാഹരിക്കുന്നതിനും അയൽരാജ്യങ്ങളുമായും അമേരിക്കയുമായും വ്യാപാര കരാറുകളിൽ ഏര്‍പ്പെടുന്നതിനും കൂടുതൽ നിക്ഷേപങ്ങളും ലഭ്യമാക്കുന്നതിനും ഉപരോധം നീക്കിയതിലൂടെ കഴിയും.



