ചൈന ഇറാന് മിസൈൽ നൽകുമെന്ന വാർത്തകൾ ഉണ്ട്. പക്ഷേ അവർ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ഒരു ദിവസം കൊണ്ട് എനിക്ക് ഇറാനെ നശിപ്പിക്കാന്‍ കഴിയും- ട്രംപ് വ്യക്തമാക്കി

വാഷിങ്ടൺ: ഇറാന് സൈനിക സഹായം നല്‍കിയാല്‍ ചൈനക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. ചൈന ഇറാനെ സഹായിച്ചാൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 'അമ്പരപ്പിക്കുന്ന' പുതിയ തീരുവ ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ഭീഷണിപ്പെടുത്തിയത്. ഫോക്സ് ന്യൂസിലെ മരിയ ബാർട്ടിറോമോയുമായുള്ള അഭിമുഖത്തിനിടെ, ഇറാനെ പിന്തുണയ്ക്കുകയും സൈനിക ഉപകരണങ്ങൾ അയയ്ക്കുകയും ചെയ്താൽ 50 ശതമാനം തീരുവ നേരിടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ട്രംപ് ഈ പരാമർശം നടത്തിയത്.

'അവര്‍ അങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍, അവര്‍ക്ക് 50 ശതമാനം തീരുവ ചുമത്തും, അത് അതിശയിപ്പിക്കുന്ന തുകയാണ്'. ട്രംപ് ഫോക്‌സ് ന്യൂസ് ഷോയില്‍ പറഞ്ഞു. ചൈന ഇറാന് മിസൈൽ നൽകുമെന്ന വാർത്തകൾ ഉണ്ട്. പക്ഷേ അവർ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഒരു ദിവസം കൊണ്ട് എനിക്ക് ഇറാനെ നശിപ്പിക്കാന്‍ കഴിയും. അവരുടെ മുഴുവന്‍ ഊര്‍ജ്ജവും, അവരുടെ ഓരോ പ്ലാന്റുകളും, അവരുടെ വൈദ്യുതോല്‍പാദന പ്ലാന്റുകളും എനിക്ക് സ്വന്തമാക്കാന്‍ കഴിയും, അത് ഒരു വലിയ കാര്യമാണെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം ചൈനീസ് നേതാവ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്താന്‍ യുഎസ് പ്രതിനിധി സംഘം അടുത്ത മാസം ബീജിംഗ് സന്ദര്‍ശിക്കും. ഇറാനുമായുള്ള യുദ്ധം കാരണം നേരത്തെ നടക്കേണ്ടിയിരുന്ന ഉച്ചകോടി മാറ്റിവച്ചിരുന്നു. അതിനിടെ ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ തീരുമാനമാകാഞ്ഞതോടെ ഹോര്‍മുസ് കടലിടുക്ക് തടയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച യുഎസ് നാവികസേനയോട് ഉത്തരവിട്ടു. ഇത് മേഖലയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.