അഫ്ഗാന് പ്രശ്നം: ലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്ന പരിപാടിയോടു തനിക്കു താത്പര്യമില്ലെന്ന് ട്രംപ്
അഫ്ഗാനിസ്ഥാനുമായി ഒരു യുദ്ധം വേണ്ടിവന്നാൽ അത് ഒരാഴ്ചയ്ക്കുള്ളിൽ ജയിക്കാൻ തനിക്കു കഴിയും. വേണ്ടിവന്നാൽ അഫ്ഗാനിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാനും കഴിയും.
വാഷിംഗ്ടണ്‍: താലിബാനുമായുള്ള 18 വർഷം നീണ്ട അഫ്ഗാന് യുദ്ധത്തില്‍ നയമാറ്റം വ്യക്തമാക്കി അമേരിക്ക. പാകിസ്ഥാന് പങ്കാളിത്തത്തോടെ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണുന്നുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. അടുത്തിടെ ചർച്ചകളിൽ വൻ പുരോഗതിയുണ്ടായിട്ടുണ്ട്. ഇതിൽ പാക്കിസ്ഥാന്റെ പങ്കു വലുതാണ്. അവിടെ യുഎസിന് അനുകൂലമായി നിരവധി കാര്യങ്ങൾ സംഭവിക്കുന്നു.
അഫ്ഗാനിസ്ഥാനുമായി ഒരു യുദ്ധം വേണ്ടിവന്നാൽ അത് ഒരാഴ്ചയ്ക്കുള്ളിൽ ജയിക്കാൻ തനിക്കു കഴിയും. വേണ്ടിവന്നാൽ അഫ്ഗാനിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാനും കഴിയും. ദശലക്ഷം ആളുകളെ കൊല്ലുന്ന പരിപാടിയോടു തനിക്കു താത്പര്യമില്ല. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റ സാന്നിധ്യത്തില്‍ ട്രംപ് വാഷിംങ്ടണില്‍ പറഞ്ഞു.
2001-ൽ യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാന് ആക്രമണം നടത്തി താലിബാനെ തകർക്കുന്നതുവരെ താലിബാനെ സഹായിച്ചിരുന്നത് പാകിസ്ഥാനായിരുന്നു. കഴിഞ്ഞ വർഷം പാക്കിസ്ഥാനു നൽകുന്ന 300 ദശലക്ഷം ഡോളറിന്റെ സുരക്ഷാസഹായം യുഎസ് അവസാനിപ്പിച്ചിരുന്നു. താലിബാനെ സഹായിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ഇമ്രാന്റെ സന്ദര്‍ശന ശേഷം പാക്കിസ്ഥാനോടുള്ള നയത്തില്‍ ട്രംപ് അയവ് വരുത്തുന്നു എന്ന സൂചയായാണ് ട്രംപിന്റെ വാക്കുകൾ.