കൽക്കരി നിർമ്മാണ ശാലയിൽ അഗ്നിബാധ, ചൈനയിൽ കൊല്ലപ്പെട്ടത് 25പേർ
63 പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചെങ്കിലും കൊല്ലപ്പെട്ടത് 25 പേർ മാത്രമാണോയെന്നതിന് ഇനിയും വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അഗ്നിബാധയുണ്ടായത്.

ബീജിംഗ്: കൽക്കരി നിർമ്മാണ ശാലയിലുണ്ടായ തീ പിടുത്തത്തിൽ ചൈനയിൽ കൊല്ലപ്പെട്ടത് 25 പേര്‍, നിരവധിപേര്‍ക്ക് അപകടത്തിൽ പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വടക്കന്‍ ഷാന്ക്സി പ്രവിശ്യയിലെ ലവ്ലിയാംഗ് നഗരത്തിന് സമീപമാണ് അഗ്നിബാധയുണ്ടായത്. യോന്ജു കൽക്കരി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അഗ്നി പടർന്ന് പിടിച്ചത്.
മേഖലയിലെ പ്രധാന കൽക്കരി നിർമ്മാതാക്കളാണ് യോന്ജു. കൽക്കരി നിർമ്മാണത്തിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടമുണ്ടായതിന് പിന്നാലെ അവശ്യ രക്ഷാ സേന ഇവിടേക്കെത്തിയതായി ജില്ലാ ഭരണകൂടം വിശദമാക്കി. 63 പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചെങ്കിലും കൊല്ലപ്പെട്ടത് 25 പേർ മാത്രമാണോയെന്നതിന് ഇനിയും വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അഗ്നിബാധയുണ്ടായത്.
തുടക്കത്തില്‍ തന്നെ അഗ്നിബാധ നിയന്ത്രിക്കാന്‍ സാധിച്ചതാണ് അപകടത്തിന്റെ തോത് ഇത്ര കുറച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കൽക്കരി ഖനിയിലേക്ക് അഗ്നി പടരാതിരുന്നതും അപകടത്തിന്റെ തീവ്രത കുറയാന്‍ കാരണമായെന്നാണ് റിപ്പോർട്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്താന്‍ സർക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൈനയിൽ കൽക്കരി ഖനിയിലും നിർമ്മാണ ശാലകളിലും അഗ്നിബാധയുണ്ടാവുന്നത് ഇപ്പോള്‍ പതിവ് സംഭവമാണ്. നേരത്തെ ഏപ്രിൽ മാസത്തിൽ 29 പേർ ആശുപത്രി കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം