അമേരിക്കയെ പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ അവർക്ക് തന്നെ തിരിച്ചടിയായി. ഈ നീക്കം ഗൾഫ് രാജ്യങ്ങളെ ഇറാൻ വിരുദ്ധ ചേരിയിലേക്ക് കൂടുതൽ അടുപ്പിക്കുകയും നയതന്ത്രപരമായി ഇറാനെ ഒറ്റപ്പെടുത്തുകയും ചെയ്തു.

ദുബായ്/വാഷിംഗ്ടൺ: അമേരിക്കയുടെയും ഇസ്രായേലിന്‍റെയും വ്യോമാക്രമണത്തിന് പിന്നാലെ അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ അവർക്ക് തന്നെ തിരിച്ചടിയാകുന്നതായി വിലയിരുത്തൽ. മേഖലയിലെ അറബ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി അമേരിക്കയെ പിന്തിരിപ്പിക്കാനായിരുന്നു ഇറാന്‍റെ നീക്കമെങ്കിലും, ഇത് ഗൾഫ് രാജ്യങ്ങളെ ഇറാൻ വിരുദ്ധ ചേരിയിലേക്ക് കൂടുതൽ അടുപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചാണ് ഇറാൻ മിസൈലുകളും ഡ്രോണുകളും അയച്ചത്. ഈ ആക്രമണങ്ങളിൽ യുഎഇയിലെ അബുദാബിയിൽ ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെടുകയും ദുബായിലെ പ്രശസ്തമായ ഫെയർമോണ്ട് ഹോട്ടൽ, ബുർജ് അൽ അറബ് എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായി.

ഇറാന്റെ പിഴച്ച കണക്കുകൂട്ടലുകൾ

ഇറാൻ രണ്ട് കാര്യങ്ങളിൽ തെറ്റായ തീരുമാനങ്ങളാണ് എടുത്തതെന്ന് മുൻ യുഎസ് നേവി അഡ്മിറൽ കെവിൻ ഡൊണഗൻ പറഞ്ഞു. ഒന്ന്, ആണവ ചർച്ചകളിൽ ആത്മാർത്ഥത കാണിക്കാത്തത് അമേരിക്കയെ ആക്രമണത്തിന് പ്രേരിപ്പിച്ചു. രണ്ട്, ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ അവർ അമേരിക്കയുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് ഇറാൻ കരുതി. എന്നാൽ ഇതിന് വിപരീതമായി, ഗൾഫ് രാജ്യങ്ങൾ ഇറാന്റെ നടപടിയെ തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി കണ്ട് ശക്തമായി അപലപിച്ചു.

സാധാരണയായി ഇത്തരം സംഘർഷങ്ങളിൽ നിഷ്പക്ഷത പാലിക്കാൻ ശ്രമിക്കാറുള്ള സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇത്തവണ ഇറാന്‍റെ നടപടിയെ കഠിനമായി വിമർശിച്ചു. സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ഏത് നടപടിയും സ്വീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കി. ഇറാൻ നടത്തിയ ഈ ആക്രമണങ്ങൾ ഗൾഫ് മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുകയും എണ്ണ വ്യാപാരത്തെയും വിമാന ഗതാഗതത്തെയും സാരമായി ബാധിക്കുകയും ചെയ്തു. നയതന്ത്രപരമായി ഇറാൻ കൂടുതൽ ഒറ്റപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്.