തിരിച്ചടിയുമായി അമേരിക്ക, സിറിയയിലും ഇറാഖിലും വ്യോമാക്രമണം, ലക്ഷ്യമിട്ടത് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍
അമേരിക്കന്‍ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ജോ ബൈഡൻ പറഞ്ഞു
![U.S. launches strikes in Syria and Iraq in response to deadly drone attack U.S. launches strikes in Syria and Iraq in response to deadly drone attack](https://static-ai.asianetnews.com/images/01dy7cp3mfzamk9tn857669ycy/american-army-to-middle-east---19--jpg_363x203xt.jpg)
ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങി അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം ഉള്‍പ്പെടെ നടത്തിയത്. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം.
ഞായറാഴ്ച ജോർദനിലെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നാൽപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. അമേരിക്കന്‍ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ജോ ബൈഡൻ പറഞ്ഞു. സിറിയയിലെ നാല് സ്ഥലങ്ങളിലും ഇറാഖിലെ മൂന്ന് സ്ഥലങ്ങളിലുമായുള്ള വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ആക്രമണം 30 മിനുട്ടിലധികം നീണ്ടുനിന്നു. ആക്രമണശേഷം അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ മടങ്ങി.നാശനഷ്ടത്തിന്‍റെ കണക്കെടുത്തുവരുന്നുവെന്നും അമേരിക്ക അറിയിച്ചു.