യുഎഇ ലക്ഷ്യമിട്ട് ഇറാന്‍റെ ഡ്രോൺ ആക്രമണം. ഡ്രോൺ സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. അമേരിക്കൻ താവളം ആക്രമിച്ചതായി ഇറാൻ അവകാശ വാദം ഉന്നയിച്ചു.

അബുദാബി: യുഎഇ ലക്ഷ്യമിട്ട് ഇറാന്‍റെ ഡ്രോൺ ആക്രമണം. ഡ്രോൺ സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ അമേരിക്കൻ താവളം ആക്രമിച്ചതായി ഇറാൻ അവകാശ വാദം ഉന്നയിച്ചു.

യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് മുകളിൽ പ്രവേശിച്ച ഇറാനിയൻ ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിക്കുകയായിരുന്നു. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാൻ യുഎഇ സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ 24 മണിക്കൂറും എയർ ഡിഫൻസ് സിസ്റ്റം കൃത്യമായ നിരീക്ഷണവും പരിശോധനയും തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു.

അതേസമയം തങ്ങളുടെ ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ അറിയിച്ചെങ്കിലും, ഹോർമുസ് തങ്ങൾ നേരത്തെ തുറന്നു കഴിഞ്ഞെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ പരസ്യമായാണ് സമ്മതിച്ചത്. എന്നാൽ അതിനു മുൻപേ തന്നെ ഹോർമുസിലെ മൈനുകൾ നീക്കി തങ്ങൾ തുറന്നതായി അമേരിക്ക പ്രഖ്യാപിച്ചു കളഞ്ഞു. ഇതോടെ തീരുമാനം നീണ്ടു. സാമ്പത്തിക ഉപരോധത്തിലൂടെ ഹോർമുസ് തുറക്കുന്നതിനും അപ്പുറമുള്ള വിട്ടുവീഴ്ച്ചകളിലേക്ക് ഇറാനെ എത്തിക്കാനാണ് അമേരിക്കൻ നീക്കം. ഇറാനാകട്ടെ നേരത്തെ ഒപ്പിട്ട സമാധാന ധാരണ പുനസ്ഥാപിച്ച് ഉപരോധങ്ങൾ ഒഴിവാക്കുന്നത് ഉൾപ്പെടെയാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഖത്തറും തുർക്കിയും ശ്രമങ്ങൾ തുടരുന്നുണ്ട്.