പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ പ്രതിരോധം ശക്തമാക്കാൻ ബ്രിട്ടൻ ഖത്തറിലേക്ക് നാല് ടൈഫൂൺ യുദ്ധവിമാനങ്ങൾ കൂടി അയക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. ഖത്തർ-യുകെ ജോയിന്റ് ടൈഫൂൺ സ്ക്വാഡ്രൺ കരാറിന്റെ ഭാഗമായാണ് ഈ നടപടി.
ലണ്ടൻ: പശ്ചിമേഷ്യയിൽ സംഘർഷം സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഖത്തറിലേക്ക് നാല് ടൈഫൂൺ യുദ്ധവിമാനങ്ങൾ കൂടി അയക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. രാജ്യത്തിന് വ്യക്തമായ പ്രതിരോധ പദ്ധതിയുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഖത്തർ -യു കെ ജോയന്റ് ടൈഫൂൺ സ്ക്വാഡ്രൺ കരാറിന്റെ അടിസ്ഥാനത്തിലാണ് യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നത്. നിലവിൽ സ്ക്വാഡ്രണിലുള്ള വിമാനങ്ങൾക്ക് പുറമെയാണ് നാലെണ്ണം കൂടി അയക്കുന്നത്.
ഖത്തറിലെ നിലവിലുള്ള സ്ക്വാഡ്രനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് പുതിയ നാല് ടൈഫൂൺ വിമാനങ്ങൾ കൂടി ബ്രിട്ടൻ അയക്കുന്നത്. ഇത് മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകും. ഇറാൻ വിഷയത്തിൽ ബ്രിട്ടൻ സ്വീകരിക്കുന്ന ജാഗ്രതയോടെയുള്ള സമീപനത്തെയും സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെയും തുടർന്ന് സഖ്യകക്ഷികൾക്കിടയിൽ ബ്രിട്ടന്റെ സൈനിക ശേഷിയെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ ബ്രിട്ടൻ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു സ്റ്റാർമറുടെ പ്രഖ്യാപനം.
യുദ്ധം തുടങ്ങുന്നതിന് മുൻപ് തന്നെ മേഖലയിൽ സൈനിക ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും സമാധാനപരമായതും എന്നാൽ ഉറച്ചതുമായ നേതൃത്വമാണ് താൻ ലക്ഷ്യമിടുന്നതെന്നും സ്റ്റാർമർ പറഞ്ഞു.'ദേശീയ താൽപ്പര്യം മുൻനിർത്തി ശാന്തവും വിവേകപൂർണ്ണവുമായ നേതൃത്വം നൽകാനാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നമ്മുടെ മൂല്യങ്ങളിലും തത്വങ്ങളിലും ഉറച്ചുനിൽക്കാൻ നമുക്ക് ശക്തിയുണ്ട്'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.കൂടുതൽ യുദ്ധവിമാനങ്ങൾ എത്തുന്നതോടെ ഖത്തറിന്റെ വ്യോമ പ്രതിരോധനത്തിന് കരുത്തേറും.


