മുൻ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകിയാണ് ചർച്ച ആരംഭിച്ചത്. വെടിനിർത്തൽ മുഖ്യ അജണ്ടയെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ ഉപദേഷ്ടാവ് പ്രതികരിച്ചത്. എന്നാൽ യുക്രൈനെ നിരായുധീകരിക്കാതെ യുദ്ധം നിർത്തില്ലെന്ന നിലപാടിലാണ് പുടിൻ.
മോസ്കോ : റഷ്യ (Russia)-യുക്രൈൻ (Ukraine) രണ്ടാം വട്ട ചർച്ച ആരംഭിച്ചു. ബെലറൂസ്- പോളണ്ട് അതിർത്തി നഗരമായ ബ്രെസ്റ്റിൽ വെച്ചാണ് ചർച്ച നടക്കുന്നത്. മുൻ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകിയാണ് ചർച്ച ആരംഭിച്ചത്. വെടിനിർത്തൽ മുഖ്യ അജണ്ടയെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ ഉപദേഷ്ടാവ് പ്രതികരിച്ചത്. എന്നാൽ യുക്രൈനെ നിരായുധീകരിക്കാതെ യുദ്ധം നിർത്തില്ലെന്ന നിലപാടിലാണ് പുടിൻ.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നേരിട്ടു സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി ആവർത്തിച്ച് അറിയിച്ചു. യുദ്ധം നിർത്താൻ ഏക പോവഴി നേരിട്ടുള്ള ചർച്ചയാകുമെന്നും അതിന് താൻ ആഗ്രഹിക്കുന്നുവെന്നുമാണ് സെലെൻസ്കി വ്യക്തമാക്കിയത്. യുക്രൈനിനുള്ള സൈനിക സഹായം കൂട്ടണമെന്ന് നാറ്റോ രാജ്യങ്ങളോടും സെലെൻസ്കി ആവശ്യപ്പെട്ടു. യുക്രൈൻ വീണാൽ അടുത്തത് ബാൾട്ടിക് രാജ്യങ്ങളാകുമെന്നും സെലെൻസ്കി മുന്നറിയിപ്പ് നൽകുന്നു. അതിനിടെ, ചേർണീവിലെ റഷ്യൻ ആക്രമണത്തിൽ 22 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു.
അതിനിടെ ഒഡേസ, ഡോൺബാസ്, കീവ് നഗരങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ ആക്രമണത്തിന് റഷ്യ പദ്ധതിയിടുകയാണ്. ഒഡേസയിൽ ആക്രമണത്തിന് ലക്ഷ്യമിട്ട് കൂടുതൽ റഷ്യൻ സേനയെ എത്തിച്ചു. റഷ്യൻ നാവിക വിഭാഗമാണ് സേനയാണ് വിന്യസിച്ചത്. ഡോൺബാസ്, കീവ് നഗരങ്ങൾ കേന്ദ്രീകരിച്ചും കൂടുതൽ ആക്രമണം റഷ്യ ലക്ഷ്യമിടുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കുടുതൽ ആക്രമണങ്ങളുണ്ടാകാനാണ് സാധ്യത. ഇന്ന് മരിയോപോളും കേഴ്സനും റഷ്യൻ നിയന്ത്രണത്തിലായി.കേഴ്സൻ പിടിച്ചത് നേട്ടമായാണ് റഷ്യൻ വിലയിരുത്തൽ. കരിങ്കടലിൽ നിന്നും യുക്രൈൻ തലസ്ഥാനമായ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി. യുക്രൈനിൽ കടന്ന റഷ്യൻ സൈന്യം എട്ട് ദിവസത്തിന് ശേഷമാണ് കേഴ്സൻ നഗരം പിടിച്ചെടുത്തത്.
Ukraine Crisis : ഹാർകീവിലെ ഇന്ത്യക്കാരുടെ കൃത്യം കണക്കില്ല, വിവരം തേടി എംബസിയുടെ ഗൂഗിൾ ഫോം
യുക്രൈനിൽ ആണവ യുദ്ധ ഭീഷണി ഉയർത്തുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ പരിഗണനയിലില്ലെന്നുമാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ നേരത്തെ പ്രതികരിച്ചത്. റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണെന്നും യുക്രൈനുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. യുക്രൈനിൽ യുദ്ധം നടത്തുന്ന റഷ്യക്കുള്ളത് പരിമിതമായ ആവശ്യങ്ങളാണെന്നാണ് സെര്‍ജി ലാവ്റോയുടെ വിശദീകരണം. യുക്രൈനിൽ നിന്നുംനേരിടുന്ന ഭീഷണി ഇല്ലാതാക്കുകയാണ് റഷ്യയുടെ ഉദ്ദേശം. അതിന് വേണ്ടിയാണ് യുക്രൈനിലേക്ക് റഷ്യൻ സൈന്യം കടന്നത്. റഷ്യക്ക് ഭീഷണിയായ ആയുധങ്ങൾ യുക്രൈനിൽ ഉണ്ടാവരുത്. അത്തരം ആയുധങ്ങളെല്ലാം യുക്രൈൻ നശിപ്പിക്കണമെന്നും വിദേശകാര്യമന്ത്രി പറയുന്നു.
6 മണിക്കൂറോളം കാർകിവിലെ യുദ്ധം നിർത്തി വപ്പിച്ച 'ഇന്ത്യൻ നയതന്ത്രം'; പ്രശംസിച്ച് സോഷ്യൽ മീഡിയ
